കവരത്തി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾ അവരവരുടെ വീടുകളിൽ തന്നെ കഴിയുകയാണ്. നിത്യവൃത്തിക്കുള്ള തൊഴിൽ ചെയ്യാൻ പോലും കുഴിയാതെ വന്നതോടെ ലക്ഷദ്വീപിലെ സാധാരണക്കാരന്റെ നില പരിതാപകരമാണ്. ഈ ഘട്ടത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അനുവദിച്ച 15 കിലോ അരി വലിയ ആശ്വാസമാണെന്ന് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ദിനേഷ്വർ ഷർമ്മയ്ക്ക് അയച്ച കത്തിൽ പറയുന്നു. ഈ ഘട്ടത്തിൽ അരി മാത്രം ലഭിച്ചത് കൊണ്ട് സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ നീങ്ങുന്നില്ല. അതുകൊണ്ട് തന്നെ പഞ്ചസാര, പരിപ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ അടങ്ങുന്ന ഒരു പ്രത്യേക കിറ്റ് എല്ലാ വീടുകളിലും എത്തിക്കുന്നതിന് വേണ്ടി ലക്ഷദ്വീപ് ഭരണകൂടം ഒരു പുതിയ പദ്ധതി തയ്യാറാക്കണമെന്നും അതിന്റെ പ്രാരംഭ ഗഡുവായി 30,00,000 (മുപ്പത് ലക്ഷം) തന്റെ തദ്ദേശ വികസന ഫണ്ടിൽ നിന്നും അനുവദിക്കുന്നതായി മുഹമ്മദ് ഫൈസൽ അറിയിച്ചു.

രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ പാർലമെന്റ് അംഗങ്ങളുടെ തദ്ദേശ വികസന ഫണ്ട് അതാത് പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് അംഗം ശ്രീ.തരൂർ ലോകസഭാ സ്പീക്കർക്ക് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൊവിഡ് ദുരിതാശ്വാസത്തിന് എം.പി ലാഡ് ഉപയോഗിക്കാം എന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ലക്ഷദ്വീപിലെ ഓരോ റേഷൻ കാർഡ് ഉടമകൾക്കും കാർഡിലെ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഭക്ഷ്യ ധാന്യങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകണമെന്നാണ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക ആവശ്യമാവുന്ന ഘട്ടത്തിൽ എം.പി ലാഡിൽ നിന്നും അടുത്ത ഗഡു അനുവദിക്കാൻ തയ്യാറാണെന്നും മുഹമ്മദ് ഫൈസൽ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക