കവരത്തി: പുതിയടം സ്വലാത്ത് നഗറിൽ കഴിഞ്ഞ നാല് ദിവസമായി നടന്നു വരുന്ന താജുൽ ഔലിയാ സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി(ഖ.സ) 300-ആമത് ഉറൂസ് മുബാറക്കിൽ പങ്കെടുക്കുവാനായി ലക്ഷദ്വീപിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർക്ക് പ്രൗഡമായ സ്വീകരണം നൽകി. കവരത്തി ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ സുന്നി സംഘകുടുംബം സ്വീകരിച്ചു.

ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തിയായി നിയമിതനായതിന് ശേഷം ഇതാദ്യമായാണ് കാന്തപുരം ലക്ഷദ്വീപ് സന്ദർശിക്കുന്നത്. തർഖിയ്യത്തുൽ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട അദ്ദേഹം ബാഖിയാത്ത് സ്വാലിഹാത്ത് മദ്രസ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണങ്ങളിലും പ്രാർഥനകളിലും പങ്കെടുത്തു. വൈകീട്ട് കവരത്തി മർക്കസ് മസ്ജിദുൽ ഹുദയിൽ വെച്ച് നടന്ന മർക്കസ് സമ്മേളനത്തിന്റെ ലക്ഷദ്വീപ് തല പ്രചരണ ഉദ്ഘാടനം ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി നിർവഹിച്ചു. കവരത്തി മർക്കസിന് കീഴിൽ ആരംഭിക്കുന്ന “സഹ്റത്തുൽ ഖുർആൻ” പ്രീ സ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ഇന്ന് രാത്രി പുതിയടം സ്വലാത്ത് നഗറിൽ വെച്ച് നടക്കുന്ന താജുൽ ഔലിയാ ഉറൂസിന്റെ സമാപന സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.

നേരത്തെ ഇന്ന് രാവിലെ അഗത്തിയിൽ എത്തിയ കാന്തപുരത്തിന് അഗത്തി മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ബി.എസ് പ്രവർത്തകർ അഗത്തി വിമാനത്താവളത്തിൽ സ്വീകരണം നൽകി. അഗത്തി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും അഗത്തി ദ്വീപ് ഖാളിയുമായ പി.ചെറിയകോയ മുസ്ലിയാരും എയർപോർട്ട് ഡയറക്ടർ എം.പി.കുന്നിസീതിയും ചേർന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തിയെ ഷാൾ അണിയിച്ച് ആദരിച്ചു.

ഇന്ന് രാത്രി കവരത്തിയിൽ തങ്ങുന്ന കാന്തപുരം നാളെ രാവിലെ അഗത്തി വഴി കേരളത്തിലേക്ക് തിരിച്ചു പോവും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക