മുംബൈ: സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും മതാഭാവം വിശ്വാസികൾക്ക് പകർന്നുനൽകിയ മഹത്തായ സംഹിതയാണ് ഇസ്‌ലാമിലെ സൂഫിസം എന്നും ഇസ്‌ലാമിന്റെ തനിമയാർന്ന അതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നതെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന രാജ്യാന്തര മുസ്‌ലിം പണ്ഡിത സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്‌ലിംകൾക്കു ദേശസ്നേഹത്തിന്റെ സമ്പന്നമായ പൈതൃകം ഉണ്ട്. സ്വാതന്ത്ര പൂർവ്വകാലത്തും അനന്തരവും ഇന്ത്യ എന്ന വികാരത്തെ ഹൃദയത്തോട് ചേർത്തുവെക്കുകയും ബഹുസ്വരതയിൽ അധിഷ്ഠിതമായ ജീവിതം വികസിപ്പിച്ചവരുമാണ് ഇവിടുത്തെ മുസ്‌ലിംകൾ. ജ്ഞാനപരമായും സാംസ്കാരികമായും രാജ്യത്തിന് അവർ കനത്ത സംഭാവനകൾ നൽകി. എന്നാൽ, മുസ്‌ലിംകളുടെ ദേശ സ്നേഹത്തെ ചോദ്യം ചെയ്യുകയും സ്വത്വ മുദ്രകളെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത കൂടുന്നത് അപകടകരമാണ്. സർക്കാറുകൾ വിവേചനരഹിതമായ നിലപാടുകൾ എടുക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി കാണുകയും വേണം: കാന്തപുരം പറഞ്ഞു.
150 പ്രമുഖ പണ്ഡിതന്മാർ സംബന്ധിച്ച സെമിനാറിൽ ‘സൂഫിസവും മനുഷ്യത്വവും’ എന്ന വിഷയത്തിൽ വിപുലമായ ചർച്ചകൾ നടന്നു. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, ശാഹുൽ ഹമീദ് ശാന്തപുരം എന്നിവർ കാന്തപുരത്തെ അനുഗമിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക