കൊച്ചി: തടവുകാരുടെ ശിക്ഷയിളവിന് അനുമതി തേടി കേരള സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 739 പേർ ശിക്ഷയിളവിന് അർഹരാണെന്ന് കാണിച്ച് ഗവർണർക്ക് നൽകിയ പട്ടിക അംഗീകരിക്കണം എന്നാണ് ആവശ്യം. രാഷ്ട്രീയ കൊലപാതകങ്ങളിൽ വരെ പ്രതിയായവർ ശിക്ഷയിളവ് നേടി രക്ഷപ്പെടുന്നു എന്ന് കാണിച്ച് തൃശൂർ ജില്ലയിലെ പൊതു പ്രവർത്തകൻ പി.ഡി.ജോസഫ് നൽകിയ ഹരജിയിൽ സർക്കാരിന്റെ ഭാഗം അറിയിക്കുന്നതിനിടെയാണ് സർക്കാരിന്റെ ഈ ആവശ്യം. തടവുകാരിൽ നിന്നും ശിക്ഷയിളവ് ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ഗവർണർക്ക് നൽകണം എന്നും, കോടതിയുടെ അനുമതിയോടെ മാത്രമേ അവരെ വിട്ടയക്കാൻ പാടുള്ളൂ എന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ശിക്ഷയിളവിന് അർഹരായവരെ കണ്ടെത്താൻ എ.കെ.ബാലന്റെ നേതൃത്വത്തിൽ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയാണ് പട്ടിക തയ്യാറാക്കിയത്. തടവുകാരുടെ സ്വഭാവം, കുടുംബത്തിലെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം തുടങ്ങിയവ പരിഗണിച്ച മന്ത്രിസഭ ഉപസമിതി ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ രക്ഷപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തിയാണ് അവസാന പട്ടിക സമർപ്പിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവർ ചുരുങ്ങിയത് 14 വർഷം ശിക്ഷ അനുഭവിക്കണം എന്നും പോസ്ക്കോ നിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് ഒരു ഇളവും നൽകരുതെന്നും സമിതി ശുപാർശ ചെയ്തിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക