കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകൾക്ക് പുനർ നാമകരണം നടത്തി ദ്വീപിലെ സമുന്നതതരുടെ പേരുകൾ എടുത്ത് മാറ്റിയത് ഖോഡ പട്ടേലിന്റെ രാഷ്ട്രീയ ധിക്കാരവും ജനാധിപത്യ ധ്വംസനവും എന്ന് മുൻ ലക്ഷദ്വീപ് എം പി പി പി മുഹമ്മദ് ഫൈസൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇത് പരിഷ്കൃത സമൂഹത്തിന് യോജിക്കുന്ന പ്രവർത്തിയല്ല.
ചിന്താശേഷിയും പ്രതികരണ ശേഷിയുമുള്ള ഒരു സമൂഹത്തെ വാർത്തെടുത്ത ദീർഘവീക്ഷണമുള്ള സാംസ്കാരിക നായകനായ മർഹൂം ഡോ.ബമ്പൻ, മെട്രിക്കുലേഷൻ ജേതാവും പ്രഥമ TTC അധ്യാപികയും, ദ്വീപിന്റെ ഔദ്യോഗിക പിറവിക്ക് മുൻപേ സ്വയം ഔദ്യോഗിക ജീവിത്തിലേക്ക് ചുവടുവെച്ച ബീയുമ്മ ടീച്ചർ, തന്റെ ജീവിതം പോരാട്ടങ്ങളാണെന്ന് പഠിപ്പിച്ച് വിദ്യാർത്ഥി പ്രസ്ഥാനം മുതൽ നേതാവായി, ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ പരിഷ്കാരങ്ങൾക്ക് ദ്വീപിനെ കൊണ്ടെത്തിച്ച, ജന മനസ്സിൽ ഇന്നും തുടിപ്പായി നിലകൊള്ളുന്ന നേതാവ് മർഹൂം ഡോ. കോയ സാഹിബ് തുടങ്ങിയ വ്യക്തിത്വങ്ങളെ ആദരിച്ചു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനാധിപത്യ രീതിയിൽ പേര് നൽകി അവരെ ഓർത്തു വെക്കുമ്പോൾ അതിനെ മാറ്റിയെടുത്തു കൊണ്ട് പുനർ നാമകരണം ചെയ്യുന്നത് അനൗചിത്യവും പട്ടേൽ എന്ന അഡ്മിനിയുടെ രാഷ്ട്രീയ പാപ്പരത്വവുമാണ് വിളിച്ചോതുന്നത് എന്ന് ഫൈസൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. പേര് മാറ്റുന്നത് കോളനി കാലഘട്ടത്തിലെയും, സാമ്രാജ്യത്വം നിലനിൽക്കുന്ന പ്രദേശത്തെയും ഓർമിപ്പിക്കുന്നതാണ് എന്നും.

രാജ്യത്തിന്റെ വിവിധ ഭാഗത്തെ പുനർ നാമകരണം ശ്രദ്ധിച്ചാൽ ഇത് കാണുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സ്ഥാപനങ്ങൾക്ക് ദ്വീപിൽ പേര് നൽകാം എന്നിരിക്കെ ദ്വീപിന്റെ മഹത് വ്യക്തികൾക്ക് നൽകിയ പേര് എടുത്തു മാറ്റി അതേ സ്ഥാപനത്തിന് വേറെ പേര് നിർദ്ദേശിക്കുന്നത് ജനങ്ങളുടെ ആത്മ വീര്യം തകർക്കാനാണെങ്കിൽ അവയൊന്നും നടപ്പാകില്ല എന്നും പേര് മാറ്റി പുനർ നാമകരണം ചെയ്തവർക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുണ്ടോ എന്ന് ആത്മ പരിശോധന ചെയ്യണമെന്നും ഇക്കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ, ഉദ്യോഗസ്ഥരുടെയും, മറ്റ് ബന്ധപ്പെട്ടവരുടെയും കൈകളിലുള്ള രേഖകൾ ഇവയിലെല്ലാം ഈ സ്ഥാപനങ്ങളുടെ പേരുകൾ ഉണ്ടായിരിക്കെ മറ്റൊരു പേരിലേക്ക് അതൊക്കെ മാറ്റുമ്പോൾ, രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ, രാജ്യം ആദരിക്കുന്ന മഹത് വ്യക്തിത്വങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഫൈസൽ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയമായി നേരിടാൻ, ജനാധിപത്യരീതിയിൽ ആവാതെ വരുമ്പോൾ ഉണ്ടാവുന്ന ഭീരുത്വമായിട്ടേ ദ്വീപിലെ ജനങ്ങൾ ഈ നടപടിയെ കാണുന്നുള്ളൂ എന്നും ഫൈസൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക