കവരത്തി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളുടെ വരുമാനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ലക്ഷദ്വീപ് റോഡ് ആന്റ് ട്രാൻസ്പോർട്ട് വകുപ്പ് നൽകിയ വിവരങ്ങൾ അനുസരിച്ച് ലക്ഷദ്വീപിൽ മൊത്തം 375 ഓട്ടോറിക്ഷകളും 88 ടാക്സികളും ആവശ്യമായ ഫിറ്റ്നസ് രേഖകൾ ഉള്ളവയാണ്. ഈ തൊഴിലാളികളുടെ വരുമാന നഷ്ടം ഇനിയും നീണ്ടു പോയാൽ അത് അവരെ മാനസികമായി വലിയ രീതിയിൽ ബാധിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപിലെ എല്ലാ ഓട്ടോ, ടാക്സി തൊഴിലാളികൾക്കും ലോക്ക്ഡൗൺ നിലനിൽക്കുന്ന 21 ദിവസവും ഒരു ദിവസത്തേക്ക് 300 രൂപ എന്ന നിരക്കിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകുന്നതാണെന്ന് ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.വിജേന്ത്ര സിങ്ങ് റാവത്ത് അറിയിച്ചു. വ്യക്തമായ ഫിറ്റ്നസ് രേഖകൾ ഉള്ള ഓട്ടോ, ടാക്സികൾ കണ്ടെത്തി അവയുടെ വിവരങ്ങളും ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സെക്രട്ടേറിയറ്റ് അക്കൗണ്ട്സ് ഓഫീസർക്ക് നൽകുന്നതിന് ലക്ഷദ്വീപ് ആർ.ടി.ഒയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക