ഡൽഹി: ഡിജിറ്റൽ ഇന്ത്യയുടെ വിപ്ലവകരമായ മുന്നേറ്റത്തിന് ബാങ്കിംഗ് മേഖലയിൽ സമൂല മാറ്റങ്ങളൊരുക്കാൻ കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യ ഘട്ടമായി രാജ്യത്ത് 75 ഡിജിറ്റൽ ബാങ്കുകൾ ആരംഭിക്കും. വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 75 ജില്ലകളിലാവും പുതിയ ബാങ്കിംഗ് യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നത്. പൂർണമായും കടലാസ് രഹിതമായിട്ടാവും ഇവ പ്രവർത്തിക്കുക. ഇതിന് പുറമേ ആ സ്ഥലത്തെ ജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിവ് നൽകുന്ന കേന്ദ്രങ്ങൾ കൂടിയാവും ഈ ഇടങ്ങൾ.
ലേ, ശ്രീനഗർ, ലക്ഷദ്വീപ്, ഐസ്വാൾ, കോട്ട, നൈനിറ്റാൾ, ലക്നൗ തുടങ്ങിയ ജില്ലകൾ ഡിജിറ്റൽ ബാങ്കുകൾ ആരംഭിക്കുന്ന പട്ടികയിലുണ്ട്. രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും, പത്ത് സ്വകാര്യമേഖലാ ബാങ്കുകളും, ചെറുകിട ധനകാര്യബാങ്കും ഡിജിറ്റൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ജൂലായിൽ ഈ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്ക് ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു.
ഡിജിറ്റൽ ബാങ്ക് യൂണിറ്റുകളിൽ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് ഇടപാടുകൾ സ്വന്തമായി നടത്തുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കും. മൂന്ന് മുതൽ നാല് ഉദ്യോഗസ്ഥർ ജനങ്ങളെ സഹായിക്കുവാനായി ഉണ്ടാവും. സഹായം ആവശ്യമുള്ളവർക്ക് ഇവർ സേവനം നൽകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക