തിരുവനന്തപുരം: മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്. ഗവര്‍ണര്‍ ജ. പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തിയത്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോംജോസ്, എയര്‍ഫോഴ്സ് കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കലക്ടര്‍ കെ. വാസുകി, പൊലീസ് കമീഷണര്‍ പി. പ്രകാശ്, ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരും രാഷ്ട്രപതിയെ സ്വീകരിച്ചു. ഭാര്യ സവിതാ കോവിന്ദും രാഷ്ട്രപതിയോടൊപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലെത്തിയ രാഷ്ട്രപതി ഞായറാഴ്ച അവിടെയാണ് തങ്ങിയത്. തിങ്കളാഴ്ച രാവിലെ 11ന് നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായ ജാനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് കൊച്ചിയിലേക്ക് പോകുന്ന രാഷ്ട്രപതി എറണാകുളത്തെ ഗവണ്‍മെന്റ് െഗസ്റ്റ് ഹൗസില്‍ താമസിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈകോടതി ചീഫ്ജസ്റ്റിസ്, ജഡ്ജിമാര്‍ എന്നിവരുമായി പ്രാതല്‍ കൂടിക്കാഴ്ച നടത്തും.
ഹെലികോപ്ടറില്‍ തൃശൂരിലേക്ക് പോകുന്ന രാഷ്ട്രപതി 11ന് സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹെലികോപ്ടര്‍ മാര്‍ഗം ഗുരുവായൂരില്‍ എത്തുന്ന രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രം, മമ്മിയൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. കൊച്ചിയില്‍ എത്തിയ ശേഷം ഉച്ചക്ക് 2.45ന് ഡല്‍ഹിക്ക് മടങ്ങും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക