ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 10 ന് തറക്കല്ലിടുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടത്തിന് 971 കോടി രൂപ നിര്‍മാണ ചെലവ് വരുമെന്ന് അദ്ദേഹം പറഞ്ഞു.
‘നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന് 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ആത്മീനിഭര്‍ ഭാരതം എന്ന സന്ദേശം ഉയര്‍ത്തിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക. പൂര്‍ണമായും തദ്ദേശീയരായ തൊഴിലാളികളാണ് ഇതിന്റെ നിര്‍മാണത്തില്‍ ഭാഗഭാക്കാകുക,’ പുതിയ നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ബിര്‍ള പറഞ്ഞു. പുതിയ കെട്ടിടം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്നതായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ പാര്‍ലമെന്റ് സമ്മേളനം പുതിയ കെട്ടിടത്തില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കെട്ടിടം ഭൂകമ്ബ പ്രതിരോധശേഷിയുള്ളതാണെന്നും രണ്ടായിരം പേര് നേരിട്ട് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും 9,000 പേര് പരോക്ഷമായും പങ്കാളികളാകുമെന്നും ബിര്‍ള പറഞ്ഞു. 1,224 എംപിമാര്‍ക്ക് കെട്ടിടത്തില്‍ ഒരുമിച്ച് ഇരിക്കാമെന്നും ഇരു സഭകളിലെയും എല്ലാ എംപിമാര്‍ക്കും പുതിയ ഓഫീസ് സമുച്ചയം നിലവിലുള്ള ശ്രാം ശക്തി ഭവനിന്റെ സ്ഥലത്ത് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പുരാവസ്തു സ്വത്തായതിനാല്‍ നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടം അതേപോലെ സംരക്ഷിക്കുമെന്ന് ബിര്‍ള പറഞ്ഞു. തറക്കല്ലിടല്‍ ചടങ്ങിന് എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ക്ഷണിക്കും. നേരിട്ടും ഓണ്‍ലൈനായും കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന ചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കുമെന്നും ബിര്‍ള പറഞ്ഞു.
നിയമപ്രകാരം ലോക് സഭയുടെ സ്പീക്കര്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരനാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ വേളയില്‍ വായു, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസുകളുണ്ടാകും, കൂടാതെ ‘പേപ്പര്‍ലെസ് ഓഫീസുകള്‍’ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയായി ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ മന്ദിരത്തില്‍ സജ്ജമാക്കുകയും ചെയ്യുമെന്ന് ബിര്‍ള പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ പൈതൃക മ്യൂസിയം, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഒരു ലോഞ്ച്, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയകള്‍, ധാരാളം പാര്‍ക്കിംഗ് സ്ഥലം എന്നിവയ്ക്കു പുറമെ പുതിയ ഭരണഘടനാ ഹാളും പുതിയ കെട്ടിടത്തിലുണ്ടാകും. പുതിയ കെട്ടിടത്തില്‍ ലോക്സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യവും രാജ്യസഭയില്‍ 384 സീറ്റുകളും അംഗങ്ങള്‍ക്ക് ലഭിക്കും.

ഈ വര്‍ഷം സെപ്റ്റംബറില്‍ 861.90 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയാനുള്ള ടെണ്ടര്‍ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നേടി. സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതി പ്രകാരം നിലവിലുള്ള കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടം പാര്‍ലമെന്റ് പരിപാടികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനപരമായ ഇടങ്ങള്‍ നല്‍കുന്നതിനും പുതിയ കെട്ടിടത്തിനൊപ്പം അതിന്റെ ഉപയോഗം ഉറപ്പാക്കുന്നതിനുമായി നിലനിര്‍ത്തും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക