റിപ്പോർട്ട്: തംജീ ആന്ത്രോത്ത്
സാവോപോളോ: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ കോച്ച് ടിറ്റെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇതിഹാസതാരം പെലെ രംഗത്ത്. അഞ്ച് തവണ ലോകകപ്പ് ഉയര്‍ത്തിയ ചരിത്രമുള്ള ബ്രസീല്‍ റഷ്യയിലെ ഫേവറിറ്റ് 6ല്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ ആവശ്യമായ ചേരുവ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുള്ള പെലെ വ്യക്തമാക്കി.
രണ്ട് വര്‍ഷം മുന്‍പാണ് ടിറ്റെ ബ്രസീല്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ 20 മത്സരങ്ങളില്‍ ടീം തോറ്റിട്ടുണ്ട്. ഇതിന് പുറമെ പരുക്ക് മൂലം ടീമില്‍ കാര്യമായ വെട്ടിത്തിരുത്തലുകളും, മാറ്റങ്ങളും വരുത്താന്‍ കോച്ച് നിര്‍ബന്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ കോച്ചിന്റെ കഴിവില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പെലെ പറയുന്നു. ‘ഒരു കാര്യത്തില്‍ ആശങ്കയുണ്ട്. ഏതാനും ദിവസം മാത്രമാണ് ലോകകപ്പ് ആരംഭിക്കാന്‍ ബാക്കിയുള്ളത്. ഇപ്പോഴും കൃത്യമായ ടീം ആയിട്ടില്ല. താരങ്ങള്‍ വ്യക്തിപരമായി മികച്ചവരാണ്. പക്ഷെ നമ്മള്‍ ഒറ്റക്കെട്ടുള്ള ടീമല്ല’, പെലെ ചൂണ്ടിക്കാണിച്ചു.
ഫെബ്രുവരിയിലാണ് സൂപ്പര്‍താരം നെയ്മറിന് കാല്‍പാദത്തിനും, ആങ്കിളിനും പരുക്കേല്‍ക്കുന്നത്. പിന്നാലെ ഡാനി ആല്‍വേസ് മുട്ടിന് പരുക്കേറ്റ് പുറത്തായി. റെനാറ്റോ അഗസ്‌റ്റോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ക്രൊയേഷ്യക്ക് എതിരായ സൗഹൃദമത്സരത്തില്‍ ഇറങ്ങിയതുമില്ല. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ നെയ്മര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നെയ്മര്‍ ലോകത്തിലെ മികച്ച താരമാണെന്ന് പെലെ അഭിപ്രായപ്പെട്ടു. കൂടുതല്‍ പക്വതയും, അനുഭവസമ്പത്തുമുണ്ട്. പക്ഷെ കപ്പ് നേടാന്‍ ടീം ഒരുമിക്കണം, പെലെ വ്യക്തമാക്കി.

ഈ വര്‍ഷം ബ്രസീല്‍ ഇതുവരെ മൂന്ന് സൗഹൃദമത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. അവസാന മത്സരം ഞായറാഴ്ച ഓസ്ട്രിയയ്ക്ക് എതിരെയാണ്. ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലണ്ടിന് എതിരെയാണ് ലോകകപ്പില്‍ ബ്രസീലിന്റെ കന്നിയങ്കം. ലോകകപ്പില്‍ കിരീടം നേടുമെന്ന് പ്രവചിക്കപ്പെടുന്ന ടീമാണ് ബ്രസീല്‍.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക