പ്രായത്തെ വെല്ലുന്ന ഇതിഹാസമായി മമ്മൂക്ക എന്ന മഹാതാരം മലയാളസിനിമയുടെ അസാധാരണ പ്രതിഭാസമായിരിക്കുകയാണ്, 68-ാം പിറന്നാളാഘോഷിക്കുന്ന അദ്ദേഹം സിനിമയിൽ വന്നിട്ട് 48 വർഷങ്ങളും പിന്നിട്ടുകഴിഞ്ഞു
മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 68 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. ‘പെട്രോളിന് 75, ഡീസലിന് 70, ഡോളറിന് 72, പക്ഷേ മമ്മൂട്ടിക്ക് 68’ എന്നാണ് ഒരു ആരാധകൻ ഫേസ്ബുക്കിൽ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.
അഭിഭാഷകനായാണ് യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു അദ്ദേഹം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ഇപ്പോള്‍ ലോകത്തിന് മുന്നിൽ മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 48 വര്‍ഷം തികഞ്ഞുകഴിഞ്ഞു. ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്‍റെ തുടക്കം. നാന്നൂറിലേറെ സിനിമകളിൽ ഇതിനകം അദ്ദേഹം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്.
പക്ഷേ അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്. തന്‍റെ 68-ാം വയസ്സിലും പുതിയ വേഷങ്ങള്‍ തേടിയുള്ള യാത്രയിലാണ് അദ്ദേഹം. ഗാനഗന്ധര്‍വ്വൻ, മാമാങ്കം, ഷൈലോക്ക് തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്‍റേതായി ഇനി ഇറങ്ങാനിരിക്കുന്നത്.
എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

ഇതിനു പുറമേ 7 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിക്കുകയുമുണ്ടായി.
എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

അദ്ദേഹത്തിന്‍റെ ‘യവനിക’, 1987ൽ ജോഷി സംവിധാനം ചെയ്ത ‘ന്യൂ ഡൽഹി’ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. 1980ൽ മമ്മൂട്ടി വിവാഹിതനായി. സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള മകനും ഉണ്ട്. മകൻ ദുൽഖര്‍ മലയാള സിനിമയിലെ യുവനടന്മാരിൽ പ്രധാനിയുമാണ്.
വിധേയൻ, പൊന്തൻ മാട, അംബേദ്കർ എന്നീ ചിത്രങ്ങള്‍ക്കാണ് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്. അഹിംസ, അടിയൊഴുക്കുകൾ, യാത്ര, നിറക്കൂട്ട്, രു വടക്കൻ വീരഗാഥ, മതിലുകൾ, വിധേയൻ, പൊന്തൻ മാട, കാഴ്ച, പാലേരിമാണിക്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് സംസ്ഥാനപുരസ്കാരം ലഭിച്ചിട്ടുള്ളത്. പേരൻപ് എന്ന തമിഴ് ചിത്രത്തിലെ അഭിനയിത്തിലൂടെ ഇത്തവണത്തെ ദേശീയപുരസ്കാരത്തിനായുള്ള പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.
കടപ്പാട് : malayalam.samayam.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക