കവരത്തി: ആന്ത്രോത്ത് ഫിഷ് മാർക്കറ്റ് നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. ആന്ത്രോത്തിന്റെ കവാടമായ ബേളാപുരത്തെ കച്ചേരി പണ്ടാരം ഭൂമിയിൽ തന്നെ നിർദ്ദിഷ്ട ഫിഷ് മാർക്കറ്റ് നിലവിൽ വരും. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഫിഷ് മാർക്കറ്റിന് 2016-ൽ തറക്കല്ലിട്ടിരുന്നു. എന്നാൽ കച്ചേരി പണ്ടാരം ഭൂമിയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ അനുവതിക്കരുതെന്ന് ആവശ്യപ്പെട്ട് ചില പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് ബഹു. ഹൈക്കോടതി അവർക്ക് സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് കേസിൽ അവർ പരാജയപ്പെട്ടു. നിർദ്ദിഷ്ട മേഖലയിൽ തന്നെ പദ്ധതി നടപ്പിലാക്കും എന്ന് ഫൈസൽ അന്ന് പറഞ്ഞിരുന്നു. കേസ് തീർപ്പായി മാസങ്ങളായിട്ടും റവന്യൂ വകുപ്പ് ഭൂമി പി.ഡബ്ല്യു.ഡി വകുപ്പിന് കൈമാറാത്തതിനെ തുടർന്ന് വിഷയം ഫൈസൽ അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് അഡ്മിനിസ്ട്രേറ്റർ പ്രശ്നത്തിൽ ഇടപെട്ടത്. സർവ്വേ നമ്പർ 222/1 ലെ ആന്ത്രോത്ത് കച്ചേരി പണ്ടാരം ഭൂമിയിൽ പെടുന്ന 400 ചതുരശ്ര മീറ്റർ ഭൂമി ഫിഷ് മാർക്കറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അടിയന്തിരമായി വിട്ടുകൊടുക്കാൻ കവരത്തി ലക്ഷദ്വീപ് ഭരണകൂടം ആസ്ഥാനത്തെ ഡെപ്യൂട്ടി കലക്ടർ ശ്രീ.ഐ.സി.പൂക്കോയ ഇറക്കിയ ഓർഡറിൽ ആവശ്യപ്പെട്ടു. ആന്ത്രോത്ത് എസ്.ഡി.ഒ യെ ആണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഭൂമി പി.ഡബ്ല്യു.ഡി വകുപ്പ് ഏറ്റെക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് മുഹമ്മദ് ഫൈസൽ പ്രത്യാശ പ്രകടിപ്പിച്ചു. അതി നൂതനമായ സജ്ജീകരണങ്ങളോടെ രാജ്യാന്തര മികവിലുള്ള ഫിഷ് മാർക്കറ്റാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. നിലവിൽ ബേളാപുരത്തെ വഴിയോരങ്ങളിൽ മഴയത്തും വെയിലത്തുമെല്ലാം നിന്നുകൊണ്ടാണ് മത്സ്യബന്ധന തൊഴിലാളികൾ മത്സ്യം കച്ചവടം നടത്തുന്നത്. പുതിയ ഫിഷ് മാർക്കറ്റ് വരുന്നതൊടെ മത്സ്യബന്ധന മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് അത് വലിയ ആശ്വാസമാകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക