തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ബന്ധുനിയമന വിവാദത്തേത്തുടര്‍ന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാല്‍ ഈ കേസില്‍ വിജിലന്‍സ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് രണ്ട് വര്‍ഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത്.വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമിതി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തി. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്.ഇ.പി. ജയരാജന്‍ മന്ത്രിയാകുമ്പോള്‍, ചില മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കുന്നതായും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രി ചികിത്സക്ക് പോകുമ്പോള്‍ താത്കാലികമായി ചുമതല ആര്‍ക്കു നല്‍കുമെന്ന കാര്യവും യോഗങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക