കൊച്ചി: കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായി അഞ്ചു മണിയോടെ മരിക്കുകയായിരുന്നു. പാലാ എംഎൽഎ ആണ്.
രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് വീണ്ടും ഗുരുതരാവസ്ഥയിലായത്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പാടെ കുറഞ്ഞു. ഞായറാഴ്ചയാണ് മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനകാര്യ മന്ത്രിയായും നിയമസഭാ സാമാജികനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഭിഭാഷകനും കൂടിയായ മാണി നിരവധി കൃതികളും രചിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം, എറ്റവും കൂടുതൽകാലം എംഎൽഎ, കൂടുതൽ മന്ത്രിസഭകളിൽ അംഗം, ഏറ്റവുംകൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതൽ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്തയാൾ തുടങ്ങിയ റെക്കോർഡുകളും മാണിയുടെ പേരിലുണ്ട്. 1964-ൽ പാലാ മണ്ഡലം രൂപീകരിച്ച് മുതൽ അവിടുത്തെ എംഎൽഎയാണ് അദ്ദേഹം. ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച വ്യക്തിയും കൂടിയാണ് മാണി.
കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതൽ 1964 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു.
ഭാര്യ:അന്നമ്മ (കുട്ടിയമ്മ), മകൻ ജോസ് കെ.മാണി രാജ്യസഭാ അംഗമാണ്. മറ്റുമക്കൾ: എൽസ, ആനി, സാലി, ടെസ്സി, സ്മിത.
ആശുപത്രിയിൽ നിന്ന് പാലായിലേക്ക് മൃതദേഹം നാളെ രാവിലെയോടെയാണ് എത്തിക്കുക. കോട്ടയത്തെ പാർട്ടി ഓഫീസിൽ നാളെ പൊതുദർശനത്തിന് വെക്കും. പിന്നീട് വീട്ടിലും പൊതുദർശനത്തിന് വെക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക