ബ്രിട്ടാനിയയ്ക്ക് നൂറ് വയസ്സ് പൂര്‍ത്തിയായി. കൊല്‍ക്കത്തയിലെ ഒരു ഷെഡ്ഡില്‍ നിന്ന് തുടങ്ങിയ ബിസ്കറ്റ് കമ്പനി, പിന്നീട് ഇന്ത്യയുടെ ആകെ വികാരമായി മാറിയെന്നത് ചരിത്രം. കൊല്‍ക്കത്തയില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് പുതിയ ലോഗോ ബ്രിട്ടാനിയ പ്രകാശിപ്പിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഒരു വര്‍ഷത്തിനുളളില്‍ 50 പുതിയ ഉത്പന്നങ്ങളാണ് കമ്പനി പുതിയതായി വിപണിയിലിറക്കാനിരിക്കുന്നത്.
ഉത്പന്ന നിര വിപുലീകരിക്കാനും വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമായി ബ്രിട്ടാനിയ രാജ്യത്ത് 500 കോടി രൂപ നിക്ഷേപമിറക്കുമെന്ന് കമ്പനി ചെയര്‍മാന്‍ നുസ്‌ലി എന്‍ വാഡിയ പ്രഖ്യാപനം നടത്തി.
പുതിയ ഉത്പന്ന വികസനം, അടുത്ത വര്‍ഷം നടപ്പാക്കേണ്ട കമ്പനി വികസനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബ്രിട്ടാനിയ നിക്ഷേപമിറക്കുന്നത്. 300 കോടി ചെലവിട്ട് ഡയറി പ്ലാന്‍റ് നിര്‍മ്മിക്കും.
ബിസ്കറ്റ് എന്നാല്‍ ബ്രിട്ടാനിയ എന്നൊരു കാലമുണ്ടായിരുന്നു. സായാഹ്ന ചര്‍ച്ചകളിലും, ആഘോഷ വേളകളിലും ചെറിയ സ്റ്റീല്‍ ഗ്ലാസിലെ ചുടു ചായയ്ക്കൊപ്പം വെച്ചു നല്‍കിയിരുന്ന ബ്രിട്ടാനിയ ബിസ്കറ്റുകള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക ? ബര്‍ഗറിലും പിസയിലും തുടങ്ങി ഫാസ്റ്റ് ഫുഡുകള്‍ ഇന്ന് നമ്മുടെ ടീ-ടൈമുകളില്‍ പതിവ് ഭക്ഷണങ്ങളാകുമ്പോഴും, ഗൃഹാതുരുത്വം ഉണര്‍ത്തുന്ന ബിസ്കറ്റ് സംസ്കാരത്തിന്‍റെ പ്രതീകമായി ബ്രിട്ടാനിയ ഒരു നൂറ്റാണ്ട് പിന്നിടുന്നുവെന്നത് ചെറിയ കാര്യമല്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക