ലണ്ടൻ: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച
രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാർത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാർത്ത അറിയിച്ചത്.

എലിസബത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ മക്കളായ ചാൾസ്, ആനി, ആൻഡ്രൂ, എഡ്വാർഡ് എന്നിവർ ബാൽമൊറാലിലേക്ക് എത്തിച്ചേർന്നിരുന്നു. എലിസബത്തിന്റെ മരണത്തോടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവാകും. രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് ബക്കിങ്ഹാം കൊട്ടാരത്തിനും സ്കോട്ട്ലൻഡിലെ ബാൽമൊറാൽ കൊട്ടാരത്തിനടുത്തേക്കും എത്തിയത്.

ലോകത്ത് രാജവാഴ്ചയിൽ കൂടുതൽകാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണിൽ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1926 ഏപ്രിൽ 21-ന് ജോർജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോർക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോർക്ക്) യുടെയും മകളായാണ് ജനനം. എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ എന്നായിരുന്നു പേര്. ജോർജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോർജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക