മിനിക്കോയ്: അധ്യാപകരില്ല, പ്രിൻസിപ്പൽ ഇല്ല, വർക്ക്ഷോപ്പ് സൗകര്യങ്ങളില്ല എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരം ചെയ്ത വിദ്യാർത്ഥികളുടെ കഴുത്തിന് പിടിച്ചു വലിച്ചെറിഞ്ഞ് മിനിക്കോയ് പോലീസ് എസ്.എച്ച്.ഒ അലി അക്ബർ. ദിവസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്നലെ രാവിലെ വിദ്യാർത്ഥികൾ പോളിടെക്നിക് കോളേജിൽ ഉണ്ടായിരുന്ന അധ്യാപകരെ മുറിയിൽ പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കോളേജിൽ എത്തിയ ഡെപ്യൂട്ടി കളക്ടറെ വിദ്യാർത്ഥികൾ തടഞ്ഞുവെക്കുകയായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് അലി അക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോളേജിൽ എത്തിയത്. എന്നാൽ വിദ്യാർത്ഥികളോട് സംസാരിക്കാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ തയ്യാറാകാതിരുന്ന അലി അക്ബർ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുക്കുകയും വിദ്യാർത്ഥികളുടെ കഴുത്തിന് പിടിച്ചു വലിച്ചെറിയുകയുമായിരുന്നു.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർത്ഥികളെ ക്യാമ്പസിൽ കയറി കായികമായി കൈകാര്യം ചെയ്ത സംഭവത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ശക്തമായി പ്രതിഷേധിച്ചു. ശക്തമായി പ്രതിഷേധം തുടരുന്നതിനിടെ പോലീസ് നടപടിയെ ന്യായീകരിച്ച് കൊണ്ട് അലി അക്ബർ തന്നെ രംഗത്തെത്തി. ഫൈസ് ബുക്കിൽ കുറിച്ച കമന്റിലൂടെയാണ് അദ്ദേഹം പോലീസ് നടപടിയെ ന്യായീകരിച്ചത്. അവകാശ സമരങ്ങൾ നല്ലതിനാണെന്നും താൻ എപ്പോഴും നല്ലതിനെ പിന്തുണക്കുന്ന ആളാണെന്നും പറഞ്ഞ അദ്ദേഹം, അവകാശ സമരത്തിന്റെ പേരിൽ പ്രിൻസിപ്പലിനെയും മറ്റു സ്റ്റാഫിനെയും പൂട്ടിയിട്ട് ഗുണ്ടായിസം കാണിക്കുന്നതല്ല അവകാശ സമരമെന്നും, അനീതിയും അക്രമവും കണ്ടാൽ എതിർക്കുമെന്നും അലി അക്ബർ ഫൈസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ഈ പ്രസ്താവനക്കെതിരെയും വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. അദ്ദേഹമാണ് വിദ്യാർത്ഥികൾക്ക് നേരെ ഗുണ്ടകളെ പോലെ പെരുമാറിയത്. സമരം ചെയ്ത വിദ്യാർത്ഥികൾ ഗുണ്ടകളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അദ്ദേഹം ഫൈസ്ബുക്ക് കമന്റിലൂടെ നടത്തിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക