ബംഗളൂരു: (www.dweepmalayali.com) ബി ജെ പി ചതിച്ചു. എസ് എം കൃഷ്ണ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. മോഡി മാജിക് ആശ്രയിച്ചാലും ബി ജെ പിക്ക് ഇനി രക്ഷയുണ്ടാകില്ല. മകള്‍ക്കു ബിജെപി സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ കോണ്‍ഗ്രസിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത്.
ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മകള്‍ക്ക് ഇടം ലഭിക്കാത്തതാണ് കൃഷ്ണയെ പ്രകോപിപ്പിച്ചത്. അടുത്ത പട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്നാണ് ഇപ്പോഴത്തെ അഭ്യൂഹം. കോണ്‍ഗ്രസിലേക്കു മടങ്ങുന്നതു സംബന്ധിച്ചു മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷമാദ്യം കോണ്‍ഗ്രസില്‍നിന്നു രാജിവച്ച കൃഷ്ണ രണ്ടുമാസത്തിനു ശേഷമാണു ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍, ബിജെപിയില്‍ പദവിയൊന്നും ലഭിച്ചിരുന്നുമില്ല. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ കൃഷ്ണ ഉപരാഷ്ട്രപതി ആയേക്കുമെന്ന സൂചനകളുമുണ്ടായിരുന്നു.
കൃഷ്ണയുടെ ബിജെപി ബാന്ധവത്തിന് ഒരു വയസ് പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണു മാതൃസംഘടനയിലേക്കുള്ള മടക്കത്തിനു വഴിയൊരുങ്ങുന്നത്. 50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് 2017 മാര്‍ച്ചിലാണ് കൃഷ്ണ ബിജെപിയിലേക്കു ചുവടുമാറ്റിയത്. ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് അംഗത്വം നല്‍കിയത്.
എണ്‍പത്തിനാലുകാരനായ കൃഷ്ണ 1968 ല്‍ മണ്ഡ്യയെ പ്രതിനിധീകരിച്ചാണ് ആദ്യമായി ലോക്‌സഭാംഗമായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1999 ല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്നു മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടര്‍ന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതല്‍ സംസ്ഥാന കോണ്‍ഗ്രസുമായി പലകാര്യങ്ങളിലും അത്ര ചേര്‍ച്ചയിലായിരുന്നില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക