ദില്ലി: തുറമുഖ വികസനത്തിനായി ലക്ഷദ്വീപിന് മാത്രമായി ഭരണ സംവിധാനം ഒരുക്കണമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. നിലവിൽ ആന്റമാൻ ആൻഡ് നിക്കോബാർ ഐലന്റ്, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ തുറമുഖ വകുപ്പ് പ്രവർത്തിക്കുന്നത് ആന്റമാൻ ദ്വീപിന് കീഴിലാണ്. ഇരു ദ്വീപുകൾക്കുമായി അതാതിടങ്ങളിൽ ആസ്ഥാനങ്ങൾ നിലവിലുണ്ട്. എന്നാൽ ലക്ഷദ്വീപിലേക്കുള്ള തുറമുഖവികസനത്തിനും, നടത്തിപ്പിനുമായുള്ള ധനസഹായങ്ങൾ ആന്റമാൻ മുഖേനയാണ് നിലവിൽ ലഭ്യമാകുന്നത്.

ലക്ഷ്വദ്വീപിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് വരെ വളരെ കുറഞ്ഞ അധികാര പരിധിയാണ് നിച്ഛയിച്ചിട്ടുള്ളതെന്നും, അതിനാൽ തന്നെ പല പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം ആന്റമാൻ തലസ്ഥാനത്ത് നിന്നും ലഭിക്കേണ്ടതായി വരുന്നത് ലക്ഷ്ദ്വീപിലെ വികസനങ്ങൾക്ക് കാലതാമസം വരുത്തുകയാണെന്നും എം പി ചൂണ്ടിക്കാട്ടി. ഈ കാരണങ്ങളാൽ തുറമുഖ വികസനം മന്ദഗതിയിലാണ് നീങ്ങുന്നത്. 2017-ഇൽ കൽപ്പേനി ദ്വീപിൽ ഓഖി ചുഴലിക്കാറ്റിൽ തകർന്ന കടൽ ഭിത്തിയുടെ പുനർനിർമ്മാണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കേന്ദ്ര സർക്കാർ ഓഖി പുനരുദ്ധാരണത്തിന് വേണ്ടി മാത്രം ദ്വീപിലേക്ക് 36 കോടിയിലധികം രൂപ നൽകിയിട്ടും പുനർനിർമ്മാണ പ്രവർത്തനങ്ങൾ എവിടെയും എത്തിയിട്ടില്ല. കടമത്ത്, ചെത്ത്ലാത്ത്, തുടങ്ങിയ ദ്വീപിലേയും അവസ്ഥകൾ ഇതുതന്നെയാണ്. കപ്പൽ ചാലുകളുടെ പണികളടക്കം പരിമിതമായ ഉപകരണങ്ങൾ കൊണ്ട് നിശ്ചിത പരിധിക്കുള്ളിൽ തീർക്കാൻ കഴിയുന്നില്ല എന്ന് എം.പി കൂട്ടിച്ചേർത്തു. ആയതിനാൽ ലക്ഷ്വദ്വീപിന്റെ തുറമുഖ വികസനത്തിനായി ആന്റമാൻ ദ്വീപിന്റെ പരിധിയിൽ നിന്നും ലക്ഷ്വദ്വീപിനെ മാറ്റി ദ്വീപിന് മാത്രമായി സ്വയം സംവിധാനം ഒരുക്കണമെന്നും എം.പി സഭയിൽ ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക