ബേപ്പൂർ: തുറമുഖത്തു നിന്നു സർവീസ് നടത്തുന്ന ഉരുക്കൾക്ക് നാളെ മുതൽ മൺസൂൺകാല കടൽയാത്രാ നിയന്ത്രണം. ഇനി 4 മാസം ലക്ഷദ്വീപിലേക്ക് യന്ത്രവൽകൃത ഉരുക്കളിൽ ചരക്കു നീക്കമുണ്ടാകില്ല. നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ തുറമുഖത്തിന്റെ പ്രവർത്തനം ഭാഗികമാകും.
വിവിധ ദ്വീപുകളിലേക്ക് ചരക്കു കയറ്റിയ 5 ഉരുക്കൾ ബേപ്പൂരിലുണ്ട്. തുറമുഖ അധികൃതരുടെ ക്ലിയറൻസ് വാങ്ങി ഇവ നാളെ രാത്രി തീരം വിടും. മൺസൂണിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ കപ്പലുകളിൽ മാത്രമേ ദ്വീപിനും വൻകരയ്ക്കും ഇടയിൽ ചരക്കു നീക്കമുണ്ടാകൂ.മർക്കന്റൈൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ചെറുകിട തുറമുഖങ്ങളിൽ ജലയാനങ്ങൾക്കു യാത്രാ നിയന്ത്രണമാണ്.

യാത്രാ കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്താറുണ്ടെങ്കിലും ഇക്കഴിഞ്ഞ സീസണിൽ ബേപ്പൂരിൽ നിന്നു ദ്വീപിലേക്ക് യാത്രാ കപ്പൽ സർവീസ് ഉണ്ടായിരുന്നില്ല.മൺസൂണിൽ തിന്നക്കര, സാഗർ സാമ്രാജ്, സാഗർ യുവരാജ്, ഏലി കൽപേനി എന്നീ ചരക്കു കപ്പലുകളിലാണു ദ്വീപിലേക്കു വേണ്ട അവശ്യ വസ്തുക്കളും ഇന്ധനവും മറ്റു നിർമാണ സാമഗ്രികളും എത്തിക്കുക.
ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്ന് ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കു നീക്കം. ലക്ഷദ്വീപിനും വൻകരയ്ക്കും ഇടയിൽ ഏതാണ്ട് 27 ഉരുക്കൾ സർവീസ് നടത്തുന്നുണ്ട്. ഇവയ്ക്കെല്ലാം ഇനി വിശ്രമ കാലമാണ്. ഉരുക്കൾ ചാലിയാറിലെ സുരക്ഷിത സ്ഥലത്തു നങ്കൂരമിട്ട് തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്കു പോയിത്തുടങ്ങി. ഉരുമാർഗമുള്ള ചരക്കു നീക്കം നിലയ്ക്കുന്നത് തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികളെ സാരമായി ബാധിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക