ന്യൂഡൽഹി: ഏറ്റവും മികച്ച ഉച്ച ഭക്ഷണമാണ് ലക്ഷദ്വീപിലെ സ്കൂളുകളിൽ നൽകുന്നത് എന്ന് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. എൻ.സി.പി. അംഗങ്ങളായ അമോൽ രാംസിങ് കോലി, സുപ്രിയ സുലേ എന്നിവരുടെ ചോദ്യത്തിന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ലക്ഷദ്വീപിലെ ഉച്ച ഭക്ഷണത്തെപ്പറ്റി പരാമർശം ഉണ്ടായത്. പാൽ, മത്സ്യം, ചിക്കൻ, മുട്ട, പഴവർഗങ്ങൾ തുടങ്ങിയവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ ആണെന്ന് കേന്ദ്ര മന്ത്രാലയം പാർലമെന്റിൽ അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന പ്രധാൻമന്ത്രി പോഷൺ ശക്തി നിർമാൺ (പി.എം. പോഷൺ) പദ്ധതിയിലൂടെ 23 ലക്ഷത്തോളം കുട്ടികൾ ഉച്ചഭക്ഷണം സ്വീകരിക്കുന്നു . പദ്ധതിപ്രകാരം ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലുള്ള കുട്ടിക്ക് ദിവസം 450 കലോറിയും 12 ഗ്രാം മാംസ്യവും നൽകണം.ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ ഇത് 700 കലോറിയും 20 ഗ്രാം മാംസ്യവുമാണ്. ലക്ഷദ്വീപ്, കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, മിസോറം, ഒഡിഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, അന്തമാൻ ആൻഡ് നിക്കോബാർ ദ്വീപ്, ലഡാക്ക്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് പോഷക സമൃദ്ധമായ വിഭവങ്ങൾ ഉള്ളത് . ഒരു കുട്ടിക്ക് പ്രതിദിനം ഒമ്പതു രൂപവരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീക്കിവെച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക