കവരത്തി: ലക്ഷദ്വീപില്‍ അശാസ്ത്രീയമായി വര്‍ധിപ്പിച്ച കപ്പല്‍ വ്യോമ യാത്രനിരക്കിനെതിരെ ഗാന്ധി സ്ക്വയറില്‍ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പി ഫൈസലിനെതിരെ കേസ്. ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 268 (പൊതു ശല്യം), 269 (അറിയാതെ രോഗം പടര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രവര്‍ത്തിയിലേര്‍പ്പെടുക), 270 ( രോഗം പടര്‍ത്താനായി ബോധപൂര്‍വം ശ്രമിക്കുക), 188(പബ്ലിക് സര്‍വന്റിന്റെ ഉത്തരവ് അനുസരിക്കാതിരിക്കല്‍), 51 (a) (ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്) എന്നിവയാണ് എം.പിക്കെതിരെ ചുമത്തിയ വകുപ്പുകള്‍. എം.പിക്കൊപ്പം പ്രതിഷേധിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെയും ലക്ഷദ്വീപ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ലക്ഷദ്വീപില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് എം.പി. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റ് പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ അടിച്ചമര്‍ത്തുമെന്ന ഭരണകൂടത്തിന്റെ ഭീഷണിക്കുമുമ്പില്‍ പതറില്ലെന്നും അത് വിജയിക്കാന്‍ പോകുന്നില്ലെന്നും എം.പി. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പ്രതിഷേധിക്കാന്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കുമെന്ന ഭീഷണി ബ്രിട്ടീഷ് കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നും അതിശക്തമായ പ്രതിഷേധവുമായി ദ്വീപ് ജനത മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്വീപില്‍ വിവിധയിടങ്ങളിലായി പ്രതിഷേധ പരിപാടി നടന്നെന്നും എന്നാല്‍ പ്രതിഷേധ പരിപാടിക്ക് മുമ്പ് ഓരോ വീടുകളിലും കയറി പോലീസ് ആളുകളെ ഭീഷണിപ്പെടുത്തി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിച്ചെന്നും എം.പി. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്‍പ്പടെയാണ് നിരക്ക് വർധിപ്പിച്ചത്. നേരത്തെ അടിയന്തര ചികിത്സയ്ക്കായുള്ള ഹെലികോപ്റ്റർ സേവനത്തിന് സബ്സിഡി ലഭ്യമായിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം വിവിധ ദ്വീപുകളില്‍ താമസിക്കുന്നവര്‍ കൊച്ചിയിലേക്ക് 5000- 9000 രൂപ വരെ ഹെലികോപ്റ്റര്‍ സര്‍വീസിനായി നല്‍കേണ്ടി വരും. ലക്ഷദ്വീപ് നിവാസികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുതിയ നിരക്ക് ബാധകമാവുമ്പോള്‍, ദ്വീപ് നിവാസികളല്ലാത്തവര്‍ ഈ തുകയുടെ ഇരട്ടി ഹെലികോപ്റ്റര്‍ സര്‍വീസിന് നല്‍കണം. ഉദാഹരണത്തിന്, നിലവില്‍ ബിത്ര ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പോകാന്‍ ലക്ഷദ്വീപ് നിവാസി 8,290 രൂപ നല്‍കണം. 2018-ല്‍ ഇത് 7,530 രൂപയായിരുന്നു. ദ്വീപ് നിവാസിയല്ലാത്ത ഒരാള്‍ 15,060 രൂപ ഹെലികോപ്റ്റര്‍ സര്‍വീസിനായി മുടക്കേണ്ടി വരും.
കപ്പല്‍ യാത്രാനിരക്കും ലക്ഷദ്വീപ് ഭരണകൂടം വര്‍ധിപ്പിച്ചു. കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്കുള്ള യാത്രാനിരക്ക് ബങ്ക് ക്ലാസ് ടിക്കറ്റിന് 220 രൂപയുണ്ടായിരുന്നത് 330 ആക്കി ഉയര്‍ത്തി. ഇതേ യാത്രക്ക് ഫസ്റ്റ് ക്ലാസ് കാബിന് 3510 രൂപയും സെക്കന്റ് ക്ലാസ്സ് ടിക്കറ്റിന് 1300 രൂപയും ദ്വീപ് നിവാസികള്‍ നല്‍കണം. വി.ഐ.പി കാബിന് 6110 രൂപയാണ് നിരക്ക്. കോഴിക്കോട് ബേപ്പൂരില്‍ നിന്ന് കവരത്തിയിലേക്ക് 230 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കന്‍ഡ് ക്ലാസ് 720, ഫസ്റ്റ് ക്ലാസ് 1910 എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍. മംഗളൂര്- കവരത്തി ബങ്ക് ക്ലാസിന് 240 രൂപയും ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസുകള്‍ യഥാക്രമം 2240, 840 രൂപയും നല്‍കണം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക