ബംഗളൂരു: കര്‍ണാടകയില്‍ സുരക്ഷിതമല്ലെന്ന് കണ്ട് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തിലെ റിസോര്‍ട്ടിലേക്കു മാറ്റുന്നു. ബംഗളൂരുവില്‍ ഇവരെ താമസിപ്പിച്ചിരുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെ പൊലിസ് സുരക്ഷ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് നടപടി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് റിസോര്‍ട്ടിനു പുറത്ത് കാവല്‍ നിര്‍ത്തിയിരുന്ന പൊലിസുകാരെ പിന്‍വലിച്ചത്.
കൊച്ചിയിലെ ഏതെങ്കിലും റിസോര്‍ട്ടിലേക്കു മാറ്റാനാണ് സാധ്യത. പ്രത്യേക വിമാനം കിട്ടാത്തതാണ് വൈകാന്‍ കാരണമെന്ന് ജെ.ഡി.എസ് അറിയിച്ചു.
അതിനിടെ, മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നതെന്ന വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ ഇത് തോമസ് ചാണ്ടി നിഷേധിച്ചു. ആലപ്പുഴയിലേക്ക് എം.എല്‍.എമാര്‍ യാത്ര തിരിക്കുന്നുണ്ടെന്ന വാര്‍ത്ത ചാനലുകളില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ അത് കളവാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് വിളിച്ചതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ 78 എം.എല്‍.എമാര്‍, ജെ.ഡി.എസിലെ 38 എം.എല്‍.എമാരും ഒരു സ്വതന്ത്ര എം.എല്‍.എയും കൂടി 118 പേരാണ് റിസോര്‍ട്ടിലുള്ളത്.
കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് എം.എല്‍.എമാരെ മാറ്റാന്‍ നീക്കം നടത്തിയത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ കൊച്ചിയിലേക്കാണു പോകുന്നതെന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക