
ന്യൂഡല്‍ഹി: മഴക്കെടുതി മൂലമുണ്ടായ കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചത്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ ഇടക്കാല സഹായമായി 500 കോടി പ്രഖ്യാപിച്ചതിനു ശേഷമാണ് രാഹുലിന്റെ പ്രതികരണം. പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും ഉപജീവിതമാര്‍ഗങ്ങളും സ്വപ്നങ്ങളും അപകടത്തിലാവുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു.
2000 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക