കവരത്തി: കുവൈത്തിൽ നടന്ന നാലാമത് ഏഷ്യൻ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലുകൾ സ്വന്തമാക്കിയ ലക്ഷദ്വീപ് സ്വദേശിനി മുബാസിന മുഹമ്മദിന് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ലോങ് ജംപിലും ഹെപ്റ്റാത്തലണിലും ആണ് മുബസിന രാജ്യത്തിനായി വെള്ളിമെഡൽ നേട്ടം കരസ്ഥമാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. പ്രഫുൽ പട്ടേൽ മുബസിനയ്ക്ക് അഭിനന്ദനം അറിയിച്ചു. മുബസിനക്ക് 10 ലക്ഷം രൂപയും കോച്ച് ശ്രീ.അഹമ്മദ് ജവാദ് ഹസ്സന് 2.5 ലക്ഷം രൂപയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പരിതോഷികം പ്രഖ്യാപിച്ചു. മിനിക്കോയ് ദ്വീപിലെ ശ്രീ മുഹമ്മദിന്റെയും ശ്രീമതി ദുബീന ബാനുവിന്റെയും മകളായ മുബസിന 2013 ലെ ഇന്റർ ജൂനിയർ ബേസിക് സ്കൂൾ കായികമേളയിൽ ലോംഗ് ജമ്പ്, 400 മീറ്റർ സ്പ്രിന്റ്, 4×100 മീറ്റർ റിലേ എന്നിവയിൽ സ്വർണ്ണ മെഡലുകൾ നേടിയാണ് അത്ലറ്റിക്സിൽ തന്റെ കരിയർ ആരംഭിച്ചത്. കൂടാതെ 2018. 65-ാമത് കോഴിക്കോട് ജില്ലാ സീനിയർ ആൻഡ് ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 2021-22-ൽ സ്വർണം നേടിയുകൊണ്ട് അത്‌ലറ്റിക്‌സിൽ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ സ്വർണമെഡൽ ജേതാവുമായി. ഫ്രാൻസിലെ നോർമണ്ടിയിൽ നടന്ന 19-ാമത് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ഫെഡറേഷനിലും (ഐഎസ്എഫ്) വേൾഡ് സ്കൂൾ ജിംനാസ്റ്റിക്സിലും മുബസിന ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
മുബസ്സിനയുടെ നേട്ടം രാജ്യത്തിനാകെ അഭിമാനം പകർന്നുവെന്നും അവരുടെ നേട്ടം ലക്ഷദ്വീപിലെ യുവജനതയ്ക്ക് കായികരംഗത്ത് മുന്നേറാനും മികവ് പുലർത്താനും രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരാനും കൂടുതൽ പ്രചോദനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ലക്ഷദ്വീപിൽ നിന്നുള്ള യുവ അത്‌ലറ്റുകൾക്ക് കായികരംഗത്ത് മികവ് പുലർത്താനുള്ള അവരുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക