കവരത്തി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ലക്ഷദ്വീപ് ഉൾപ്പെടെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലേക്കും, ആന്ധ്രാപ്രദേശ് , അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പിനുമുള്ള വിജ്ഞാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കമ്മിറ്റി:
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്കായി സോഷ്യൽ മീഡിയ വഴി നടത്തുന്ന പ്രചാരണങ്ങൾ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കും. സ്ഥാനാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലെ ഉള്ളടക്കങ്ങൾ പെരുമാറ്റച്ചട്ടം പാലിക്കുന്നതായിരിക്കണം. അപകീർത്തിപ്പെടുത്തുന്നതോ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ളതോ ആയ പരാമർശങ്ങൾ പാടില്ല.
ജാതി മത ഭാഷാപരമായ വിദ്വേഷങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളും അനുവദിക്കില്ല. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്പോൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ കമ്മിറ്റിക്ക് സമർപ്പിക്കണം. മീഡിയ സർട്ടിഫിക്കേഷൻ മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ച പരസ്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയ വഴി പ്രസിദ്ധപ്പെടുത്താൻ പാടുളളൂ. സ്ഥാനാർഥികളുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ സോഷ്യൽ മീഡിയ ക്യാന്പയനിംഗിനായി ചെലവഴിച്ച തുകയും ഉൾപ്പെടുത്തും.
മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്പോൾ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും കേബിൾ ചാനലുകൾ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയടക്കമുള്ള ഇലക്്ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി ഇലക്ഷൻ പരസ്യങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നതിന് മുന്പ്് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി തേടണം.
തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനൊപ്പം പത്ര-ഇലക്ട്രോണിക് മാധ്യമങ്ങൾ നിരീക്ഷിക്കുകയും പരസ്യങ്ങൾ, പെയ്ഡ് ന്യൂസ്, സ്ഥാനാർഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിവയും കമ്മിറ്റി റിക്കാർഡു ചെയ്ത് സൂക്ഷിക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകളും സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും വാർത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാർഥിയേയും കുറിച്ചുള്ള റിപ്പോർട്ട് വരണാധികാരിക്കും ചെലവു നിരീക്ഷകനും നൽകും.
സ്വതന്ത്രമായ് വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തിൽ പെയ്ഡ് ന്യൂസുകൾ സ്വാധീനം ചെലുത്തുന്നതായും തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നൽകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എംസിഎംസിക്കു രൂപം നൽകിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക