ന്യൂഡല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ മതേതര ഐക്യമെന്ന തന്ത്രവുമായി മുന്നേറുന്ന കോണ്‍ഗ്രസ് പരമാവധി വിട്ടുവീഴ്ചയ്ക്ക് തയാറെടുക്കുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 250 സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് മത്സരിക്കൂവെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാദേശിക പാര്‍ട്ടികളെയും മറ്റും പരമാവധി ഉള്‍ക്കൊള്ളാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര കുറഞ്ഞ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്.
മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ എന്തു വിലയും നല്‍കാന്‍ പാര്‍ട്ടി തയാറാണെന്ന സൂചന കൂടിയാണിത്. തങ്ങള്‍ക്ക് ജയസാധ്യത കുറഞ്ഞയിടങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ജയസാധ്യത വര്‍ധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബി.ജെ.പിക്കെതിരേയുള്ള ജയത്തിന് കുറഞ്ഞ തന്ത്രങ്ങളൊന്നും മതിയാകില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട്.
ബി.ജെ.പി വിരുദ്ധരുടെ കൂട്ടായ്മയായി യു.പി.എയെ വളര്‍ത്താനാണ് രാഹുലിന്റെ തീരുമാനം. സീറ്റ് സംബന്ധിച്ചും കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങളെ കുറിച്ചും മഹാസഖ്യത്തില്‍ രാഹുല്‍ ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. ലക്ഷദ്വീപിൽ ഭരണപക്ഷ-പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എൻ.സി.പിയും കേന്ദ്രത്തിൽ യു.പി.എ യുടെ ഭാഗമാണ്. യു.പി.എ യുടെ വിജയം ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ പരമാവധി ഐക്യത്തിന് ശ്രമിക്കുമ്പോൾ തന്നെ ലക്ഷദ്വീപിലെ സാഹചര്യം വ്യത്യസ്തമാണ്.

ലക്ഷദ്വീപിൽ യു.പി.എ സ്ഥാനാർഥിയായി ഏതെങ്കിലും ഒരു നേതാവ് മാത്രം മൽസരിച്ചാൽ അത് അത്യന്തികമായി ബി.ജെ.പി ഉൾപ്പെടെയുള്ള മറ്റു ചെറു പാർട്ടികൾ വളരാൻ സഹായകമാവും. അത് കോൺഗ്രസിനും എൻ.സി.പിക്കും ഒരുപോലെ ക്ഷീണം ചെയ്യും. അതുകൊണ്ടുതന്നെ രാഹുലിന്റെ പുതിയ ഫോർമുല ലക്ഷദ്വീപിൽ പരീക്ഷിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരവധി പദ്ധതികളാണ് രാഹുല്‍ തയാറാക്കിയിട്ടുള്ളത്. പ്രത്യേക ടീമിനെയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത് കൈകാര്യം ചെയ്യുന്നത്.

2019ല്‍ വിജയിക്കാന്‍ ആവശ്യമായ പദ്ധതികള്‍ പ്ലാന്‍ ചെയ്യാനാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം. ജില്ലാ,സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ പ്രതികരണമെന്താണെന്നും കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും രാഹുലിനെ അറിയിക്കാനാണ് നിര്‍ദേശം.
അതേ പോലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ചില കടുത്ത തീരുമാനങ്ങള്‍ നേതൃത്വം എടുക്കുമെന്നാണ് സൂചന. ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥികളെ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം. ബി.ജെ.പിക്കെതിരേയുള്ള നീക്കം അടിസ്ഥാന തലം തൊട്ട് ആരംഭിക്കാനുള്ള ആഹ്വാനം രാഹുല്‍ നല്‍കിയെന്നാണ് സൂചന.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക