കവരത്തി: എമർജൻസി ക്വാട്ട വഴി കപ്പൽ ടിക്കറ്റ് നൽകുന്നതിൽ ചെറിയ മാറ്റങ്ങൾ വരുത്തി തുറമുഖ വകുപ്പ് ഉത്തരവിറക്കി. എല്ലാ കപ്പലുകളിലും രണ്ട് സീറ്റ് വികലാംഗർക്കായി നീക്കിവെച്ചു. ഒറ്റ ദ്വീപിലേക്ക് മാത്രമായുള്ള കപ്പൽ സർവീസുകളിൽ മെഡിക്കൽ ആവശ്യത്തിനുവേണ്ടി പോകുന്നവർക്കുള്ള എമർജൻസി ടിക്കറ്റുകളുടെ എണ്ണം പകുതിയാക്കി കുറച്ചു. തുറമുഖ വകുപ്പ് ജീവനക്കാർക്കും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിൽ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥർക്കും,പോലീസ്, ഐ ആർ ബി എൻ, ആൻഡ് ഫോഴ്സ്, എക്സ് സർവീസ് മെൻ എന്നിവർക്കും എമർജൻസി ക്വാട്ടയിൽ പ്രത്യേക പരിഗണന ലഭിക്കും.

എന്നാൽ ഓൾ ഇന്ത്യ ട്രാൻസ്ഫറിന്റെ ഭാഗമായി ലക്ഷദ്വീപിൽ എത്തിയ മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എമർജൻസി ക്വാട്ടയിൽ ടിക്കറ്റുകൾ നൽകിയിട്ടില്ല. പരീക്ഷ, ഇന്റർവ്യൂ, ലക്ഷദ്വീപിൽ ലഭ്യമല്ലാത്ത അത്യാവശ്യ മെഡിക്കൽ പരിശോധന എന്നിവയ്ക്കായി എമർജൻസി കോട്ടയിൽ ടിക്കറ്റിന് അപേക്ഷിക്കുന്ന പലർക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്പര്യങ്ങളാണ് എമർജൻസി ക്വാട്ട ടിക്കറ്റിനെ സ്വാധീനിക്കുന്നത് എന്നും വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ട്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക