കോഴിക്കോട്: കാരന്തൂർ മർകസു സഖാഫത്തു സുന്നിയ്യയുടെ 41-ആം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 100 ഗ്രാമങ്ങളെ മർക്കസ് ദത്തെടുക്കുന്നു. മർക്കസ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യയിലെ ഫലസ്തീൻ എംബസി ഡെപ്യൂട്ടി ചീഫ് ഡോ.വാലി അൽ ബത്രഹകി പദ്ധതി ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി മർക്കസ് നടത്തുന്ന ക്ഷേമ പദ്ധതികൾ ശ്ലാകനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അനാഥകൾക്കായുള്ള 1.5 കോടി രൂപയുടെ ചെക്ക് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ കൈമാറി. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ മർക്കസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഇപ്പോൾ നൂറ് ഗ്രാമങ്ങൾ ഏറ്റെടുത്തു കൊണ്ട് മർക്കസിന്റെ വിദ്യാഭ്യാസ മാനവീക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണെന്ന് കാന്തപുരം പറഞ്ഞു.

പത്ത് ലക്ഷം നോട്ട് ബുക്ക് വിതരണ ഉദ്ഘാടനം സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ നിർവ്വഹിച്ചു. സ്മാർട്ട് വില്ലേജ് പദ്ധതി ബഹു: ചെന്നൈ ജില്ലാ ജഡ്ജ് സാക്കിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മർക്കസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷണ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിന് പുറമെ, നൂറ് ഗ്രാമങ്ങളിലും വിദ്യാഭ്യാസ-സ്വയം തൊഴിൽ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ പ്രസ്തുത ഗ്രാമങ്ങളിലെ ജീവിത നിലവാരം ഉയർത്തും. പത്ത് ലക്ഷം നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യും. മർക്കസ് യത്തീംഖാനയിലെ വിദ്യാർഥികൾക്ക് പുറമെ നിലവിൽ മർക്കസ് ഓർഫൻ കെയർ പദ്ധതിയുടെ ഭാഗമായി 5000 അനാഥകൾക്ക് വീടുകളിൽ വെച്ച് തന്നെ വിദ്യാഭ്യാസ സാമ്പത്തിക സഹായങ്ങൾ മർക്കസ് നൽകി വരുന്നുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക