ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി യശ്വന്ത് സിന്‍ഹ ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാജ്യത്ത് ജനാധിപത്യം ഭീഷണിയിലായെന്ന് സിന്‍ഹ ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാനാണ് രാജി വെയ്ക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ. പറ്റ്നയിലാണ് സിന്‍ഹ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
‘എല്ലാ തരത്തിലുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍നിന്ന് താന്‍ ‘സന്യാസം’ സ്വീകരിക്കുകയാണ്. ബി ജെ പിയുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടെ അവസാനിപ്പിക്കുന്നു’
മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് സിന്‍ഹ അറിയിച്ചു. എന്നാല്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതു തുടരും. പാര്‍ലമെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുവദിക്കുന്നില്ല. ബജറ്റ് സമ്മേളനം നടക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ പോലും പ്രതിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചില്ലെന്നും സിന്‍ഹ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിപ്രായ വ്യത്യാസം ഏറെ നാളുകളായി അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി, സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങല്‍ മോദിയേയും അമിത് ഷായെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജനവികാരം മനസിലാക്കാതെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നു വിമര്‍ശിച്ചുകൊണ്ട് എംപിമാര്‍ക്ക് അദ്ദേഹം കത്തെഴുതിയിരുന്നു.
ചന്ദ്രശേഖര്‍ മന്ത്രിസഭയിലും ആദ്യ വാജ്‌പേയി മന്ത്രിസഭയിലും യശ്വന്ത് സിന്‍ഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായിരുന്നു. നിലവില്‍ അദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക