വവ്വാല്‍ പനി; മരണം അഞ്ചായി. അതീവ ജാഗ്രതാ നിര്‍ദ്ദേശം.

0
2042

തിരുവനന്തപുരം: വവ്വാലിലൂടെ പകരുന്ന നിപ്പ വൈറസാണ് കോഴിക്കോട് പന്തീരങ്കരയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ പനിക്കു പിന്നിലെന്ന് ഉറപ്പായി.

ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കിരിക്കുകയാണ്. വവ്വാലുകളും മറ്റും കടിച്ച പഴവര്‍ഗങ്ങള്‍ ഒരു കാരണവശാലും കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിപ്പ വൈറസ് വവ്വാലുകളില്‍നിന്ന് മുയല്‍, പന്നി, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയില്‍ നിന്നു മനുഷ്യരിലേക്കും പടരുന്നു. മനുഷ്യരില്‍ നിന്നു പിന്നെയും മനുഷ്യരിലേക്കും പകരും. നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. 1998ല്‍ മലേഷ്യയില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തിലാണ് നിപ്പ വൈറസാണ് അപകടമുണ്ടാക്കിയതെന്നു കണ്ടെത്തി. അന്നു മലേഷ്യയില്‍ നൂറിലേറെ പേരാണ് നിപ്പ വൈറസ് ബാധയില്‍ മരിച്ചത്.

നിപ്പാ വൈറസ് ബാധയെക്കുറിച്ച് അതതു ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു റിപ്പോര്‍ട്ടു നല്കാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

കോഴിക്കോട്ട് മരിച്ച മൂന്നു പേരുടെയും രക്ത സാമ്പിളുകള്‍ പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോഴാണ് നിപ്പ വൈറസ് ബാധ കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായാണ് നിപ്പ വൈറസ് നിമിത്തം പനി ബാധിച്ചു മരണമുണ്ടായിരിക്കുന്നത്.

പേരാമ്പ്രയില്‍ ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ വവ്വാല്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കുളത്തൂര്‍ സ്വദേശി വേലായുധന്‍, കൂട്ടാലിട നിവാസി ഇസ്മയില്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

തലച്ചോറിലെ അണുബാധയാണ് ഇവരുടെ മരണകാരണമായിരിക്കുന്നത്. പനി ബാധിച്ച് നേരത്തേ ഒരു കുടുംബത്തിലെ മുന്നുപേര്‍ മരിച്ചിരുന്നു.

മരിച്ചവര്‍ പല സ്ഥലങ്ങളിലുള്ളവരായതിനാല്‍ വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലുണ്ടായി എന്നും വ്യക്തമായിരിക്കുകയാണ്.

വവ്വാല്‍ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ചു പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍ നാലു പേരും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. അഞ്ചുപേര്‍ ഒരേ പ്രദേശത്തുകാരാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here