ആന്ത്രോ ഗെയിംസിന് കൊടിയുയർന്നു; ഇനി പത്ത് നാൾ വോളിബോൾ മാമാങ്കം.

0
820
ആന്ത്രോത്ത്: താരലേലം കൊണ്ട് തന്നെ ചരിത്രം സൃഷ്ടിച്ച ലക്ഷദ്വീപിന്റെ കായിക തലസ്ഥാനമായ ആന്ത്രോത്ത് ദ്വീപിലെ പന്ത്രണ്ടു വാർഡുകൾ നേർക്കുനേർ ഏറ്റുമുട്ടുന്ന ആന്ത്രോ ഗെയിംസിന് പ്രൗഡമായ തുടക്കം. ഇന്നലെ രാത്രി ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂൾ വോളിബോൾ മൈതാനിയിൽ നടന്ന ചടങ്ങിൽ ആന്ത്രോത്ത് ദ്വീപ് സബ് ഡിവിഷണൽ ഓഫീസറും ആന്ത്രോ ഗെയിംസിന്റെ മുഖ്യ രക്ഷാധികാരിയുമായ ശ്രീ.എ.പി ആറ്റക്കോയ ആന്ത്രോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആന്ത്രോത്ത് ദ്വീപിലെ എല്ലാ കായിക താരങ്ങൾക്കും അവരുടെ കായിക ഇനങ്ങളിൽ മത്സരിക്കാനും അവരുടെ കഴിവ് തെളിയിക്കാനുമുള്ള വലിയ അവസരമാണ് ആന്ത്രോ ഗെയിംസിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ എല്ലാ കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നൽകി നമ്മുടെ നാടിന്റെ അഭിമാനമുയർത്തുന്ന ഒന്നായി ആന്ത്രോ ഗെയിംസിനെ മാറ്റിയെടുക്കാൻ എല്ലാ കായിക പ്രേമികളും സഹകരിക്കണം എന്നും അദ്ദേഹം അഭ്യർഥിച്ചു.  ആന്ത്രോ ഗെയിംസ് ചെയർമാനും ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സനുമായ ശ്രീ.എച്ച്.കെ.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. താരലേലം കൊണ്ട് തന്നെ ലക്ഷദ്വീപിനെ ഞെട്ടിച്ച ആന്ത്രോ ഗെയിംസ് എന്ന കായിക മാമാങ്കം ദ്വീപു ചരിത്രത്തിൽ പുതിയ മാറ്റങ്ങളുടെ തുടക്കമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആന്ത്രോത്ത് റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി ശ്രീ.യു.കെ മുഹമ്മദ് ഖാസിം സ്വാഗതവും  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആന്ത്രോത്ത് സെന്ററിലെ പരിശീലകനും വോളിബോൾ ടൂർണമെന്റ് കൺവീറുമായ ശ്രീ.മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന മത്സരത്തിൽ വാർഡ് മൂന്നും വാർഡ് പന്ത്രണ്ടും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് മൂന്നാം വാർഡ് വിജയം സ്വന്തമാക്കി. അഞ്ചാം വാർഡും പത്താം വാർഡും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അഞ്ചാം വാർഡ് വിജയിച്ചു. അഞ്ചാം വാർഡിന്റെ പരിശീലകൻ ശ്രീ.പി.പി മുഹമ്മദ് ആശിഖിന്റെ തന്ത്രങ്ങൾ ടീമിന്റെ വിജയത്തിന് സഹായകമായി. അവസാന മത്സരത്തിൽ രണ്ടാം വാർഡിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് ഏഴാം വാർഡ് പരാജയപ്പെടുത്തി. പ്രമുഖ താരങ്ങൾ നാട്ടിലില്ലാത്തതിനാൽ റിസർവ് ടീമുമായി ഇറങ്ങിയ രണ്ടാം വാർഡ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.  ഏഴാം വാർഡിന്റെ അറ്റാക്കിങ്ങ് താരം മുഹമ്മദ് ജുനൈദിന്റെ ഓരോ സ്മാഷുകളും രണ്ടാം വാർഡ് താരങ്ങളെ വിയർപ്പിച്ചു. തന്ത്രങ്ങളൊളിപ്പിച്ച് കൃത്യമായ കണക്കുകൂട്ടലോടെയുള്ള  സർവ്വറുടെ സർവ്വീസുകൾ ഏഴാം വാർഡിന് വിജയം അനായാസമാക്കി.

Advertisement

മൂന്ന് പൂളുകളായി തിരിച്ചു നടത്തുന്ന ടൂർണമെന്റിൽ ഓരോ പൂളിലും നാല് ടീമുകൾ വീതമാണ് പങ്കെടുക്കുന്നത്. ലീഗ് ഘട്ടത്തിൽ ഓരോ ടീമുകൾക്കും മൂന്ന് കളികൾ വീതം ലഭിക്കും. ഈ മാസം 24 വരെ നടക്കുന്ന ലീഗ് ഘട്ടത്തിൽ ആകെ പതിനെട്ട് കളികൾ നടക്കും. ഇന്ന് വൈകുന്നേരം 4.30-ന് നടക്കുന്ന ആദ്യ മത്സരത്തിൽ വാർഡ് നാലും വാർഡ് ആറും ഏറ്റുമുട്ടും. രാത്രി നടക്കുന്ന മത്സരങ്ങളിൽ ഒന്നാം വാർഡ് പതിനൊന്നാം വാർഡുമായും എട്ടാം വാർഡ് ഒമ്പതാം വാർഡുമായും ഏറ്റുമുട്ടും.

Advertisement

വോളിബോനിന് പുറമെ അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാറ്റ്മിൻഡൻ, കമ്പവലി എന്നീ മത്സരങ്ങളും ആന്ത്രോ ഗെയിംസിന്റെ ഭാഗമായി വരാനിരിക്കുകയാണ്. വോളിബോൾ മത്സരം കഴിഞ്ഞ ഉടനെ മറ്റ് മത്സര ഇനങ്ങളും ആരംഭിക്കും. ലക്ഷദ്വീപിന്റെ കായിക തലസ്ഥാനമായ ആന്ത്രോത്ത് ദ്വീപ് ഇനി ആന്ത്രോ ഗെയിംസിന്റെ ലഹരിയിലാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here