ന്യൂഡൽഹി: മാസ്സ് മീനിന് (ഡ്രൈ ഡ്യൂണ ഫിഷ്) മിനിമം തങ്ങുവില ഉറപ്പാക്കണമെന്ന് മുഹമ്മദ് ഫൈസൽ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ലക്ഷദ്വീപ് മൽസ്യത്തൊഴിലാളികൾ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്ന മത്സ്യ ഉൽപ്പന്നമായ മാസ്സ് മീൻ ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ വൻ വിപണന സാധ്യത ഉള്ളതാണ്. ഇടനിലക്കാർ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലൂടെ അവർക്ക് വേണ്ട മിനിമം തുക ലഭിക്കാതെ പോകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് മിനിമം താങ്ങുവില നിശ്ചയിച്ച് മത്സ്യ തൊഴിലാളികളെ വലിയ സാമ്പത്തിക നഷ്ടത്തിൽ നിന്നും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു.

കൂടാതെ ലക്ഷദ്വീപിന് വേണ്ടത് പ്രാദേശിക പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഉദ്യോഗസ്ഥരെയാണെന്നും നിലവിലെ സാഹചര്യം മറിച്ചാണെന്നും മുഹമ്മദ് ഫൈസൽ ലോകസഭയിൽ ആവശ്യപ്പെട്ടു. ഡാനിക്സ്(ദില്ലി, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാമൻ, ഡിയു, ദാദ്ര, നഗർ ഹവേലി സിവിൽ സർവീസ്) വന്നതോടെ ദ്വീപുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരാണ് ദ്വീപിലെ പല ഉന്നത പോസ്റ്റുകളിലും ജോലി ചെയ്യുന്നത് എന്ന് അദ്ദേഹം പാർലമെൻറിൽ അറിയിച്ചു. ലോക്‌സഭയുടെ ശൂന്യ വേളയിലാണ് അദ്ദേഹം വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. “ഇത് ലക്ഷദ്വീപിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയമാണ്. പുറമേ നിന്നും വരുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേർക്കും ഞങ്ങളുടെ പ്രാദേശിക പ്രശ്നങ്ങൾ മനസ്സിലാകുന്നില്ല. പ്രദേശികമായും, ഭാഷാടിസ്ഥാനമായും ദ്വീപിനെ അറിയുന്ന ഉദ്യോഗസ്ഥരുടെ സേവനം ദ്വീപിൽ ലഭ്യമാക്കേണ്ടതിന്റെ അവശ്യകത പല തവണ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതാണ്. അയതിനാൽ ലക്ഷദ്വീപിന്റെ പ്രത്യേക പ്രാദേശിക പ്രശ്നങ്ങൾ ശരിയായി പരിഹരിക്കാനും കേന്ദ്രഭരണ പ്രദേശം വികസിപ്പിക്കാനും ഈ വിഷയം ഗൗരവമായി കണ്ട് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക