കവരത്തി: ഷോർ ലീവ് അനുവദിക്കുന്നതിന് വേണ്ടി ലക്ഷദ്വീപ് സീമെൻസ് വെൽഫെയർ അസോസിയേഷൻ മുന്നോട്ട് വച്ച ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കപ്പൽ ജീവനക്കാർ സമരത്തിലേക്ക്. ലക്ഷദ്വീപ് സീമെൻസ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ.മുഹമ്മദ് നൂറുൽ ആബിദ് സി.എൽ എൽ.ഡി.സി.എൽ ക്യാപ്റ്റൻമാർക്ക് നൽകിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ കപ്പൽ ജീവനക്കാരുടെ ഷോർ ലീവ് പുനരാരംഭിക്കണം എന്ന് എൽ.എസ്.ഡബ്ല്യു.എ പലവട്ടം എൽ.ഡി.സി.എൽ ഓഫീസിൽ രേഖാമൂലം ആവശ്യപ്പെട്ടതാണ്. നിരന്തരമായി സംഘടന ഈ ആവശ്യം ഉന്നയിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്തതാണ്. കഴിഞ്ഞ പതിനാറാം തിയതി എൽ.എസ്.ഡബ്ല്യു.എ നൽകിയ അവസാന കത്തിന് ശേഷവും ജീവനക്കാർക്ക് അനുകൂലമായ ഒരു തീരുമാനവും എൽ.ഡി.സി.എൽ എടുത്തിട്ടില്ല എന്ന് സംഘടന കുറ്റപ്പെടുത്തുന്നു. കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാം സഹിച്ച് സേവനം ചെയ്യുന്ന ജീവനക്കാരുടെ പ്രതിബദ്ധതയെ ഒരു അവസരമായി എടുക്കുകയാണ് എൽ.ഡി.സി.എൽ ചെയ്യുന്നത്. ദീർഘകാലമായി സ്വന്തം നാടുകളിൽ കാലുകുത്താതെ സേവനം ചെയ്യുന്ന ജീവനക്കാർക്ക് അവർ അർഹിക്കുന്ന അടിസ്ഥാന അവകാശങ്ങൾ അനുവദിക്കാത്ത കമ്പനിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കപ്പൽ ജീവനക്കാരുടെ സംഘടന ഇനിമുതൽ നിസ്സഹകരണ സമര പരിപാടികളിലേക്ക് കടക്കുന്നത്. ഈ മാസം ഇരുപതാം തീയതിക്കകം ഷോർ ലീവ് വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവണമെന്ന് കപ്പൽ ജീവനക്കാരുടെ സംഘടന ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി കൂടി കഴിഞ്ഞ സാഹചര്യത്തിലാണ് കപ്പലിൽ തന്നെ സമര പരിപാടികൾ ആരംഭിക്കുന്നത്.

ഇന്ന് മുതൽ കപ്പൽ പ്രവർത്തിപ്പിക്കുന്ന ജോലികളിൽ നിന്നും കപ്പൽ ജീവനക്കാർ വിട്ടു നിൽക്കുമെന്ന് സംഘടന ഔദ്യോഗികമായി എല്ലാ ക്യാപ്റ്റൻമാരെയും ഇന്നലെ തന്നെ അറിയിച്ചു. ദ്വീപുകളിൽ കപ്പൽ അടുപ്പിക്കുന്നതിന് “മൂറിങ്ങ് സ്റ്റേഷനുകളിൽ” ഇനി മുതൽ കപ്പൽ ജീവനക്കാർ ജോലിക്കെത്തില്ല. കൂടാതെ യാത്രക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ, ക്യാബിനുമായി ബന്ധപ്പെട്ട സർവ്വീസുകൾ എന്നിവയിൽ നിന്ന് ജീവനക്കാർ പൂർണ്ണമായി മാറി നിൽക്കും. ആയതിനാൽ ഇത്തരം സേവനങ്ങൾക്ക് കമ്പനി മറ്റു മാർഗങ്ങൾ തേടണമെന്ന് സംഘടന അറിയിച്ചു. കപ്പൽ ജീവനക്കാരുടെ ന്യായമായ ആവശ്യം പരിഗണിക്കാൻ ഇനിയും തയ്യാറായില്ലെങ്കിൽ കപ്പലിലെ ജോലികളിൽ നിന്നും പൂർണ്ണമായി വിട്ടു നിന്നുകൊണ്ട് കൂടുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എൽ.എസ്.ഡബ്ല്യു.എ ജനറൽ സെക്രട്ടറി ശ്രീ.മുഹമ്മദ് നൂറുൽ ആബിദ് സി.എൽ എൽ.ഡി.സി.എൽ ക്യാപ്റ്റൻമാർക്ക് നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക