കവരത്തി: മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ പഠന യാത്ര പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കവരത്തി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാജു തോമസാണ് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികളും ഒറ്റക്കെട്ടായാണ് സമരം നടത്തിയത്. എസ്.എം.സി പ്രതിനിധികൾ വിദ്യാഭ്യാസ വകുപ്പുമായി ഈ വിഷയത്തിൽ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ഈ വർഷം സ്റ്റഡി ടൂർ നൽകാം എന്ന് അന്ന് വാക്കാൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും അതുമായി ബന്ധപ്പെട്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി സമരം ചെയ്തത്.

സ്കൂൾ വളപ്പിൽ പ്രതിഷേധമോ സമരമോ പാടില്ല എന്ന് കോടതി ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുകളും നിലനിൽക്കുന്നുണ്ടെന്നും ഇത് ലംഘിച്ചു കൊണ്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കാതിരിക്കാൻ സാധിക്കില്ല എന്നും പ്രിൻസിപ്പൽ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഏഴ് ദിവസത്തേക്കാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക