ആരോഗ്യ പദ്ധതിയായ ‘ആയുഷ്‌മാന്‍ ഭാരത്’-ന് ഇന്ന് തുടക്കം

0
679
www.dweepmalayali.com

ന്യൂഡല്‍ഹി: ആരോഗ്യ പദ്ധതിയായ ‘ആയുഷ്‌മാന്‍ ഭാരത്‌’ ദേശീയ ആരോഗ്യ സുരക്ഷാ ദൗത്യത്തിന്‌ ഇന്ന്‌ ഝാര്‍ഖണ്ഡില്‍ തുടക്കം കുറിക്കും. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയെന്ന വിശേഷണവുമായി എത്തുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്‌ഘാടനം ചെയ്യും. പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ (പി.എം.ജെ.എ.വൈ) എന്നു പേരിട്ട ആരോഗ്യ പരിരക്ഷാ പദ്ധതി 10 കോടിയിലേറെ ദരിദ്ര കുടുംബങ്ങള്‍ക്ക്‌ പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്നതാണ്‌. ഏറ്റവും പുതിയ സാമൂഹിക സാമ്ബത്തിക സെന്‍സസ്‌ വിവരത്തില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന 8.03 കോടി ഗ്രാമീണ കുടുംബങ്ങളും 2.33 കോടി നഗര കുടുംബങ്ങളുമാണ്‌ പദ്ധതിയുടെ കീഴില്‍ വരിക. കേരളം, പഞ്ചാബ്‌, തെലങ്കാന, ഒഡീഷ എന്നിവയൊഴിച്ചുള്ള സംസ്‌ഥാനങ്ങളും ഡല്‍ഹി ഒഴിച്ചുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളും പദ്ധതിയില്‍ അംഗമാകാന്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടുണ്ട്‌. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങള്‍ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷമേ പദ്ധതിയുടെ കീഴില്‍ വരൂ. ഇന്ന്‌ ഉദ്‌ഘാടനം ചെയ്യുമെങ്കിലും പണ്ഡിറ്റ്‌ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മദിനമായ 25-ന്‌ ആകും പദ്ധതി ഔദ്യോഗികമായി തുടങ്ങുക.

പദ്ധതിക്കായി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള 8,735 ആശുപത്രികളെ എംപാനല്‍ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്‌. സാമൂഹിക-സാമ്ബത്തിക സെന്‍സസിലെ ദരിദ്രരെ കണ്ടെത്തിയ മാനദണ്ഡമനുസരിച്ചാകും ഗുണഭോക്‌താക്കളെ നിര്‍ണയിക്കുക. ഗ്രാമീണ മേഖലയില്‍ ഡി1, ഡി2, ഡി3, ഡി4, ഡി5, ഡി7, എന്നിങ്ങനെയുള്ള ദരിദ്ര പട്ടികയില്‍പ്പെട്ടവര്‍ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായിരിക്കും. നഗര മേഖലയില്‍ 11 തൊഴില്‍ വിഭാഗങ്ങളും ഉള്‍പ്പെടും. ആക്രി പെറുക്കലുകാര്‍, യാചകര്‍, വീട്ടുജോലിക്കാര്‍, തെരുവു കച്ചവടക്കാര്‍, ചെരുപ്പു കുത്തികള്‍/ വഴിവാണിഭക്കാര്‍/ തെരുവുകളില്‍ മറ്റു കച്ചവടക്കാര്‍/ നിര്‍മാണത്തൊഴിലാളികള്‍/പ്ലംബര്‍മാര്‍/ മേസ്‌തിരിമാര്‍/ തൊഴിലാളികള്‍/ പെയിന്‍റര്‍മാര്‍/ വെല്‍ഡര്‍മാര്‍/ സെക്യൂരിറ്റി ഗാര്‍ഡുകള്‍/ കൂലിപ്പണിക്കാര്‍, തലച്ചുമട്‌ തൊഴിലാളികള്‍, ശുചിത്വ ജീവനക്കാര്‍ എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌. ഇതുകൂടാതെ സംസ്‌ഥാനങ്ങളിലെ ആര്‍.എസ്‌.ബി.വൈ ഉപയോക്‌താക്കളും പട്ടികയില്‍ ഉള്‍പ്പെടും. കുടുബാംഗങ്ങളുടെ എണ്ണത്തിലോ പ്രായത്തിലോ നിയന്ത്രണമില്ല. ആധാര്‍ കാര്‍ഡ്‌, തിരിച്ചറിയല്‍ കാര്‍ഡ്‌ റേഷന്‍ കാര്‍ഡ്‌ എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ തിരിച്ചറിലിനുള്ള രേഖ സമര്‍പ്പിച്ചാല്‍ പദ്ധതിയില്‍ അംഗമാകാന്‍ കഴിയും. എംപാനല്‍ ചെയ്‌തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന പക്ഷം രോഗി ചികിത്സയ്‌ക്ക്‌ പണം നല്‍കേണ്ടതില്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here