മുംബൈ: മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എൻസിപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.
ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം നടത്തുമെന്ന വാർത്തകൾക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസത്തിലധികമായി നിൽക്കുന്ന അനിശ്ചിതത്വങ്ങൾക്ക് അവസാനംകുറിച്ചുകൊണ്ട് വെള്ളിയാഴ്ചയോടെ ബി.ജെ.പി. ഇതര, ത്രികക്ഷിസർക്കാർ രൂപവത്കരണത്തിന് ധാരണയിലെത്തിയിരുന്നു. സംയുക്തപ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നും രാവിലെ പത്രസമ്മേളനം വിളിക്കുമെന്നും ശരദ് പവാർ ഇന്നലെ രാത്രിയോടെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ നേരം പുലർന്നതോടെ സ്ഥിതിഗതികൾ തകിടംമറിയുകയായിരുന്നു.
എൻസിപിക്ക് ഉപമുഖ്യമന്ത്രി പദം നൽകിക്കൊണ്ട് ബിജെപി നടത്തിയ അവിശ്വസനീയ നീക്കമാണ് രാജ്യംകണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന് വേദിയൊരുക്കിയത്. എൻസിപി എൻഡിഎയിലേയ്ക്ക് മാറുന്നു എന്നത് ദേശീയ രാഷ്ട്രീയത്തിൽത്തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സത്യപ്രതിജ്ഞ ചെയ്ത ഫഡ്നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവർക്ക് ശുഷ്കാന്തിയോടെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക