റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന കിസാന്‍ പരേഡില്‍ രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകള്‍ അണിനിരക്കും. വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധ സേവകരെയും നിയോഗിച്ചിട്ടുണ്ടെന്നു കര്‍ഷക സംഘടനകള്‍ അറിയിച്ചു.
തിരക്ക് വര്ധിക്കുകകയാണെങ്കില് സന്നദ്ധ സേവകരുടെ എണ്ണം കൂട്ടുമെന്നും എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കോണ്ട്രോള് റൂമും ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പഞ്ചാബില്‍ നിന്ന് മാത്രം ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ ഞായറാഴ്ച എത്തുമെന്ന് പഞ്ചാബ് കര്‍ഷക സംഘടനകളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച കിര്‍ത്തി കിസാന്‍ യൂണിയന് പ്രസിഡന്റ് നിര്‍ഭയ് സിംഗ് ദുഡികെ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 28 മുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തികളില്‍ സമരത്തിലാണ്. രാജ്പഥിലെ റിപ്പബ്ലിക്ക് ദിന പരേഡ് സമാപിച്ചതിനു ശേഷം പന്ത്രണ്ട് മണിക്ക് ശേഷം മാത്രമേ ട്രാക്ടര്‍ പരേഡ് നടത്തൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. പരേഡിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഒരു കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ ദല്‍ഹി പോലീസും കര്‍ഷക സംഘടനകളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പരേഡിന് പോലീസ് അനുമതി നല്‍കിയതായി കര്‍ഷക നേതാവ് അഭിമന്യു കോഹാര്‍ പറഞ്ഞു. ഗാസിപൂര്‍, സിംഗു, തിക്രി അതിര്‍ത്തികളില്‍ നിന്നാരംഭിക്കുന്ന പരേഡിന്റെ അന്തിമ റൂട്ട് ഇതുവരെ തീരുമാനം ആയിട്ടില്ല.
എന്നാല്‍ തങ്ങള്‍ കര്‍ഷകരുമായി അന്തിമ വട്ട ചര്‍ച്ചകളിലാണെന്നു ഡല്‍ഹി പോലീസ് അഡീഷനല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനില്‍ മിത്തല്‍ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക