കവരത്തി: തലസ്ഥാനത്ത് ഡെങ്കി വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. കവരത്തിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ആരോഗ്യവകുപ്പ് അടിയന്തര നടപടികളുമായി മുന്നോട്ടു പോകുന്നത്. കവരത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ഇതുവരെ നാൽപതിൽ അധികം പേർക്ക് ഡങ്കി വൈറസ് ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വളരെ അപകടകരമായ ടൈപ്പ് 3 ടെങ്കി വൈറസാണോ കവരത്തിയിൽ പടരുന്നത് എന്ന് സംശയിക്കപ്പടുന്നു.

തലച്ചോറിനെ വേഗം ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് സ്ഥിരീകരിക്കുന്നതിന് രക്ത സാമ്പിളുകളുടെ വിശദമായ പരിശോധനാ റിസൾട്ടുകൾ ലഭിക്കണം. ചികില്‍സ ഫലപ്രദമായില്ലെങ്കില്‍ മരണം സംഭവിക്കാം. ഡെങ്കിപ്പനി കാരണം കൊച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയ ചെത്ത്ലാത്ത് സ്വദേശിനി കഴിഞ്ഞ ആഴ്ച കൊച്ചി ആസ്റ്റർ മിംസ് ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. അവരെ കവരത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ നിന്നായിരുന്നു കൊച്ചിയിൽ എത്തിച്ചത്.

ഡങ്കി വൈറസ് വ്യാപകമായി പടരുന്നതിനാൽ കവരത്തിയിൽ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് കൊതുക് നിവാരണത്തിന് വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുവാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വി.ഡി.പി യുടെ സഹകരണത്തോടെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളുടെ പിന്തുണ ഉറപ്പുവരുത്തും. കാലവർഷം തുടങ്ങുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തിരുന്നു. എന്നാൽ അത് പൂർണ്ണമായി ഫലം കണാത്തതാണ് ഇത്രയും അപകടകരമായ തോതിൽ ഡങ്കി വൈറസ് പടരാൻ ഇടയായത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക