ഡൽഹി: ലക്ഷദ്വീപിന് ഇത് അഭിമാന നിമിഷം കേന്ദ്ര സർക്കാർ പുറത്ത് വിട്ട 2021 ലെ പത്മശ്രീ അവാർഡിന് അർഹരായവരുടെ പട്ടികയിൽ ഇടം നേടി ലക്ഷദ്വീപിന്റെ അഭിമാനം അലി മണിക്ഫാൻ.
അലി മാണിക്ഫാൻ:
പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക്ഫാൻ. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16ന് ജനിച്ചു.

ജീവിതം:
ദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാൽ പിതാവ് അലി മാണിക്ഫാനെ കേരളത്തിലെ കണ്ണൂരിലേക്ക് ഔപചാരിക വിദ്യഭ്യാസത്തിനായി അയച്ചു. എന്നാൽ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് എതിരായിരുന്നതിനാൽ അദ്ദേഹം വിദ്യാഭ്യാസം ഉപേക്ഷിക്കുകയും മിനിക്കോയിയിലേക്ക് മടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം സ്വയം ആർജ്ജിക്കേണ്ടതാണെന്നാണ് ആദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ തന്നെ മാതൃഭാഷയായ ദിവേഹിക്കുപുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, പേർഷ്യൻ, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. തുടർന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിക്കുന്നതിൽ അദ്ദേഹം സമയം വിനിയോഗിച്ചു. 1956ൽ അദ്ധ്യാപകനായും തുടർന്ന് ഇന്ത്യ ഗവർമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു.എന്നാൽ സമുദ്ര ഗവേഷണത്തോടുള്ള താത്പര്യം മൂലം 1960ൽ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേർന്നു.

ജീവിതശൈലി:
സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം, ലളിതമായ വേഷവിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയും ഭക്ഷണശീലങ്ങളും മുന്നോട്ടുവെക്കുകയും തന്റെ ആശയങ്ങളുടെ പ്രായോഗിക രൂപമായി ജിവിക്കുകയും ചെയ്യുന്നു. സ്വന്തം വീട്ടിലെ വൈദ്യൂതോപകരണങ്ങളും വൈദ്യുതോർജ്ജം വരെ സ്വന്തമായി വികസിപ്പിച്ചുപയോഗിക്കുന്നു.

കണ്ടെത്തലുകൾ:
അലി മണിക്ഫാന്റെ പേരിൽ ഒരു മത്സ്യ വർഗം അറിയപ്പെടുന്നു. അലിമണിക് ഫാൻ കണ്ടെത്തിയ ഈ സ്പീഷ്യസാണ് അബൂഡഫ്ഡഫ് മണിക്ഫാനി (അബൂഡെഫ്ഡഫ് മണിക്ഫാനി). ഡഫ്സഫ് മൽസ്യവർത്തിലെ അനേകം സ്പീഷ്യസുകളിലൊന്നാണിത്. പ്രശസ്ത മറൈൻ ബയോളജിസ്റ്റും സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. എസ്.ജോൺസ് അപൂർവ്വയിനത്തിൽ പെട്ട മത്സ്യങ്ങളെ വർഗീകരിച്ചപ്പോൾ മണിക്ഫാന്റെ ഈ നേട്ടത്തെ പ്രത്യേകം പരാമർശിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക