കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് പ്രതിഷേധം നടത്തുവാൻ എൻ.സി.പി കവരത്തി യൂണിറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ ഭരണകൂടം പ്രതിഷേധത്തിന് അനുമതി നൽകിയില്ല. അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എൻ.സി.പി നേതാക്കൾ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ന് വെളുപ്പിന് തന്നെ എൻ.സി.പി കവരത്തി യൂണിറ്റ് സെക്രട്ടറി ശ്രീ. ടി.പി അബ്ദുൽ റസാഖിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കാൻ അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകിയിട്ടുണ്ട് എന്ന് അറിഞ്ഞതോടെ എൻ.സി.പി പ്രവർത്തകർ എൻ.സി.പി ഓഫീസിൽ തടിച്ചു കൂടി പ്രതിഷേധ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനിടെ എൻ.സി.പി ഓഫീസിന് മുന്നിലൂടെ പോവുകയായിരുന്ന ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ. അസ്കറലിയെ എൻ.സി.പി പ്രവർത്തകർ പതിനഞ്ച് മിനിറ്റ് നേരം അവിടെ തടഞ്ഞു വെക്കുകയും ഒരു പ്രകോപനവും ഇല്ലാതെ എൻ.സി.പി യൂണിറ്റ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു.
തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ചായി നീങ്ങിയ എൻ.സി.പി, എൻ.വൈ.സി, എൻ.എം.സി പ്രവർത്തകരെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വെച്ച് പോലീസ് തടയുകയും നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ഇന്ന് കവരത്തിയിൽ എത്തിയ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ കവരത്തി ഡെപ്യൂട്ടി കളക്ടർ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരുമായി ചർച്ച നടത്തി. രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്ത എൻ.സി.പി പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കവരത്തിയിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ ദ്വീപുകളിൽ എൻ.സി.പി, എൻ.വൈ.സി പ്രവർത്തകർ ഡി.സി/ബി.ഡി.ഒ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക