ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. നഗരഹൃദയമായ ഐടിഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്ഷകന് മരിച്ചു. ഉത്തരഖാണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്.
രാജ്യത്തെ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷം 11ഓടെ റാലി നടത്താനായിരുന്നു അനുമതി. എന്നാല്‍ പത്തോടെ കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ പലയിടത്തും റാലി പോലീസ് തടഞ്ഞു. ഇതോടെ പോലീസും കര്‍ഷകരും നിലയുറപ്പിച്ചു. മാര്‍ച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാന്‍ സുരക്ഷയൊരുക്കിയെങ്കിലും കര്‍ഷകര്‍ അവ മറികടന്നു ഡല്‍ഹി നഗരത്തിലേക്കു പ്രവേശിച്ചു.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചത് വന്‍ സംഘഷത്തിന് കാരണമായി. സീമാപുരിയില്‍ ലാത്തിവീശിയ പോലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ദില്‍ഷാദ് ഗാര്‍ഡനില്‍ മാര്‍ച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങി.
ഐടിഒയില്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ടു നീങ്ങിയതോടെ പോലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പോലീസും തമ്മില്‍ കല്ലേറുണ്ടായി. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക