കൊച്ചി: അർണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ചാനലായ റിപ്പബ്ലിക് ചാനൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സർവ്വേ ഫലം പുറത്തു വിട്ടു. ഓരോ സംസ്ഥാനങ്ങളിലെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അതാത് സംസ്ഥാനങ്ങളിലെ പാർലമെന്റ് മണ്ഡലങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും നേടുന്ന വോട്ട് വിഹിതം ഉൾപ്പെടെയാണ് റിപ്പോർട്ടിൽ പറയുന്നത്. ഏറ്റവും ഒടുവിൽ ലക്ഷദ്വീപിലെ വിജയ സാധ്യതയാണ് ചാനൽ പുറത്തു വിട്ടിരിക്കുന്നത്. ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിലെ ഏക പാർലമെന്റ് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ചു പിടിക്കും എന്നാണ് സർവ്വേയിൽ പറയുന്നത്. ബി.ജെ.പി ചിത്രത്തിൽ പോലുമില്ലാത്ത മണ്ഡലത്തിൽ നിലവിൽ എൻ.സി.പിയുടെ കയ്യിലുള്ള സീറ്റാണ് കോൺഗ്രസ് പിടിച്ചെടുക്കുക. റിപ്പബ്ലിക് ചാനലും പ്രമുഖ തിരഞ്ഞെടുപ്പ് സർവ്വേ വിദഗ്ധരായ സി.വോട്ടറും സംയുക്തമായാണ് സർവ്വേ നടത്തിയത്.

2014-ൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.1 ശതമാനം വോട്ടുകൾ നേടിയാണ് എൻ.സി.പി സ്ഥാനാർത്ഥി പി.പി.മുഹമ്മദ് ഫൈസൽ വിജയിച്ചത്. എന്നാൽ, ഇത്തവണ സീറ്റ് നഷ്ടമാകുന്നതിനൊപ്പം അവരുടെ വോട്ട് വിഹിതം വെറും 33.5 ശതമാനമായി കുറയുമെന്നും സർവ്വേ പ്രവചിച്ചിരുന്നു. കോൺഗ്രസാണ് ഇതിന്റെ ഗുണം നേടുക. കണക്കുകൾ അനുസരിച്ച് ഫൈസൽ നേടിയതിന്റെ ഇരട്ടിയോളം ഭൂരിപക്ഷം നേടി ഹംദുള്ള സഈദ് വിജയിക്കും. 64.6 ശതമാനം വോട്ടുകൾ കോൺഗ്രസ് നേടുമെന്നാണ് സർവ്വേയിൽ പറയുന്നത്. 1.5 ശതമാനം വോട്ടുകൾ നേടി ബി.ജെ.പി താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പറയുന്നു. മറ്റു രാഷ്ട്രീയ പാർട്ടികളെ കുറിച്ച് സർവ്വേയിൽ പരാമർശമില്ല. മറ്റുള്ളവർ 0.4 ശതമാനം വോട്ടുകൾ നേടുമെന്ന് കണക്കുകളിൽ നിന്ന് അനുമാനിക്കാം.

കഴിഞ്ഞ ഒക്ടോബർ മാസം നടത്തിയ സർവ്വേയിൽ കോൺഗ്രസ് തിരിച്ചു വരും എന്ന് കണ്ടെത്തിയിരുന്നെങ്കിലും അവരുടെ വോട്ട് വിഹിതം 46.6 ശതമാനമായിരുന്നു. ഈ മാസം നടത്തിയ സർവ്വേയിലാണ് വോട്ട് വിഹിതം 64.6 ശതമാനമായി ഉയർന്നത് എന്ന് റിപ്പബ്ലിക് ചാനൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്തായാലും തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ സർവ്വേ ഫലങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക