റോം: ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ശ്രദ്ധ ചെലുത്തുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുകാരന്റേതിന് തുല്യമാണെന്ന് യുവന്റസ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മൂപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയ്ക്ക് പ്രായം ഒട്ടും പോറലേല്‍പ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റൊണാള്‍ഡോയുടെ മസില്‍ മാസും, വേഗതയും, കൊഴുപ്പുമെല്ലാം പരിശോധിച്ചാണ് ഏതാണ്ട് 13 വയസിന് ചെറുപ്പമാണ് താരത്തിന്റെ ശരീരമെന്ന വിലയിരുത്തലിലെത്തിയത്. ഏഴു ശതമാനമാണ് ശരീരത്തിലെ കൊഴുപ്പ്. ഇത് സാധാരണ കളിക്കാരനെക്കാള്‍ മൂന്ന് ശതമാനം കുറവാണ്. മസില്‍ മാസ് അമ്പത് ശതമാനമാണ്. ഇതാവട്ടെ ഒരു കളിക്കാരന്റെ ശരാശരിയേക്കാള്‍ നാലുശതമാനം കൂടുതലും.
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനാണ് ക്രിസ്റ്റിയാനോ. 33.98 കിലോമീറ്ററാണ് ഒരു മണിക്കൂറിലെ വേഗത. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോയ്ക്ക് ഇനിയും 10 വര്‍ഷത്തിലധികം ഇതേ ശാരീരിക ക്ഷമതയില്‍ ഫുട്‌ബോള്‍ കളിക്കാം. നേരത്തെ താരം പറഞ്ഞിരുന്നതുപോലെത്തന്നെ ചെറുപ്പമാണ് റൊണാള്‍ഡോ. ഇനിയും രണ്ട് ലോകകപ്പുകളില്‍ സാന്നിധ്യമറിയിക്കാന്‍ ലോകത്തെ മുന്‍നിര താരത്തിന് കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല.
അടുത്തിടെ റയല്‍ മാഡ്രിഡിയില്‍ നിന്നും 105 മില്യണ്‍ പൗണ്ടിനാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലെത്തിയത്. പ്രായമായെങ്കിലും യുവകളിക്കാരേക്കാള്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതുതന്നെയാണ് ഇപ്പോഴും ഫുട്‌ബോള്‍ മാര്‍ക്കറ്റില്‍ റൊണാള്‍ഡോയുടെ വിലകൂട്ടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക