അമ്പലപ്പുഴ: കടലിൽ സംശയകരമായി കണ്ട ലക്ഷദ്വീപ് റജിസ്ട്രേഷനിലുള്ള മീൻപിടിത്ത ബോട്ടും അതിലുണ്ടായിരുന്ന തമിഴ്നാട്, പുതുച്ചേരി സ്വദേശികളായ തൊഴിലാളികളെയും തോട്ടപ്പള്ളി തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘തിര–2’ എന്നു പേരുള്ള ബോട്ട് വലിയഴീക്കൽ കടലിലൂടെ തമിഴ്നാട് തേങ്ങാപ്പട്ടണത്തിലേക്കു പോകുമ്പോഴാണു പിടികൂടിയത്.
ലക്ഷദ്വീപ് സ്വദേശി ഇബ്നു സിയാദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ തമിഴ്നാട് സ്വദേശികളായ ജ്ഞാനദാസ് (31), ബിനോ (34), ബിജു (28), പുതുച്ചേരി സ്വദേശി എഴുമലൈ (30) എന്നിവരാണുണ്ടായിരുന്നത്. തീരദേശത്തു സംശയകരമായി ബോട്ട് കണ്ടുവെന്നു മത്സ്യത്തൊഴിലാളികൾ വിവരം നൽകിയതിനെത്തുടർന്നാണു പൊലീസ് ഇവരെ പിടികൂടിയത്. തൊഴിലാളികൾ പരസ്പര വിരുദ്ധമായ മറുപടി പറഞ്ഞതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്യാൻ ഇവരെ തോട്ടപ്പള്ളി സ്റ്റേഷനിലെത്തിച്ചു.
ബോട്ടിന്റെ യഥാർഥ രേഖകളുമായി എത്താൻ ഉടമയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.മീൻപിടിത്തത്തിനു വന്ന ബോട്ട് യന്ത്രത്തകരാർ കാരണം കൊച്ചിയിൽ രണ്ടു ദിവസം നിർത്തിയിട്ടിരുന്നുവെന്നും ശനിയാഴ്ചയോടെ തകരാർ പരിഹരിച്ച് ഇന്നലെ രാവിലെ കുളച്ചലിലേക്കു തിരിക്കുകയുമായിരുന്നുവെന്നു ബോട്ടിലുണ്ടായിരുന്നവർ പൊലീസിനോടു പറഞ്ഞു.

ഇവർ നൽകിയ വിവരങ്ങൾ ശരിയാണെന്നു ബോധ്യപ്പെട്ടാൽ വിട്ടയയ്ക്കുമെന്നു പൊലീസ് അറിയിച്ചു.കേരള തീരം വഴി ശ്രീലങ്കൻ സ്വദേശികൾ പാക്കിസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കടലിൽ നിരീക്ഷണത്തിന് പൊലീസ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിരുന്നു.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക