കവരത്തി: ഇന്ത്യാ റിസർവ് ബെറ്റാലിയൻ റിക്രൂട്ട്മെന്റിലും ഇനി ദ്വീപുകാരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാവും. ലക്ഷദ്വീപ്, ദാദ്രാ നഗർ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സംയുക്ത സേനയാണ് ഇന്ത്യ റിസർവ് ബെറ്റാലിയൻ. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 50 ശതമാനം വീതം പ്രാതിനിധ്യമാണ് സേനയിൽ ഉള്ളത്. ഇനിമുതൽ ഇന്ത്യാ റിസർവ് ബെറ്റാലിയനിലേക്ക് നിയമനം നടത്തുമ്പോൾ ലക്ഷദ്വീപുകാർക്ക് പത്ത് ശതമാനം പ്രാതിനിധ്യം മാത്രമേ നൽകാവൂ എന്നും ബാക്കി 90 ശതമാനവും ദാദ്രാ നഗർ ഹവേലിയിലെ ഉദ്യോഗാർത്ഥികൾക്ക് നൽകണം എന്നും ലക്ഷദ്വീപ് ആഭ്യന്തര വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കോൺസ്റ്റബിൾ മുതൽ എല്ലാ റാങ്കുകളിലേക്കുമുള്ള നിയമനങ്ങൾക്ക് പുതിയ ഉത്തരവ് ബാധകമാണ്. ഇതിനായി ഐ.ആർ.ബി നിയമന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ഉത്തരവിൽ പറയുന്നു.
2011 ദേശീയ സെൻസസ് അനുസരിച്ച് ലക്ഷദ്വീപിനെക്കാൾ ഒൻപത് മടങ്ങ് ജനസംഖ്യ ദാദ്രാ നഗർ ഹവേലിയിൽ കൂടുതലായതിനാൽ ജനസംഖ്യാനുപാതികമായി നിയമനം നടത്തുന്നതിനാണ് പുതിയ തീരുമാനം എടുത്തത് എന്നാണ് വിശദീകരിക്കുന്നത്. എന്നാൽ ലക്ഷദ്വീപിലെ ഉദ്യോഗാർഥികളുടെ കരണത്തടിക്കുന്ന തീരുമാനം എടുത്തത് ലക്ഷദ്വീപ് ആഭ്യന്തര വകുപ്പാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക