മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപെടുത്തുമെന്നും ലക്ഷദ്വീപിൽ നിന്നുള്ള ലോക് സഭാംഗം പി പി മുഹമ്മദ് ഫൈസൽ അറിയിച്ചു.
കവരത്തി: ലക്ഷദ്വീപിൽ ബീഫ് നിരോധന വിവാദം ചൂടുപിടിക്കുന്നു. പശു, കിടാരി, കാള, പോത്ത് തുടങ്ങിയവയെ വധിക്കുന്നതും ഏതെങ്കിലും തരത്തിൽ സൂക്ഷിക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിക്കാൻ ലക്ഷ്യമിട്ട് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടുവെച്ച കരടുനിയമം മുസ്ലിം ഭൂരിപക്ഷ മേഖലയായ ദ്വീപിൽ ആശങ്ക പരത്തിയിരിക്കുകയാണ്. ബി ജെ പി മുൻ നേതാവ് പ്രഫുൽ കെ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് നിയമനിർമാണത്തിന് മുൻകൈ എടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ (2021) കരട് നിയമം മാർച്ച് 28വരെ പൊതുചർച്ചയ്ക്കായി വെച്ചിരിക്കുകയാണ്.

ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശുപാർശ ചെയ്യുന്നതാണ് നിയമം.
‘ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021’ എന്ന പേരിലാണ് നിയമം തയാറാക്കിയത്. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് ഇതുപ്രകാരം കുറ്റകരമാണ്. പശു മാംസം കൈവശം വെച്ചാലും നടപടിയെടുക്കും. ബീഫും ബീഫ് ഉൽപന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തിൽ വകുപ്പുണ്ട്. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തിൽ പറയുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ നിയമത്തിന്‍റെ കരട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 28നകം ഇ മെയിൽ വഴിയോ തപാലിലോ ആക്ഷേപങ്ങൾ അറിയിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എ ടി ദാമോദർ അറിയിച്ചു.

മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപെടുത്തുമെന്നും ലക്ഷദ്വീപിൽ നിന്നുള്ള ലോക് സഭാംഗം പി പി മുഹമ്മദ് ഫൈസൽ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടാതെയും ദ്വീപിലെ ജനപ്രതിനിധികളുമായി ചർച്ചനടത്താതെയും ഏകപക്ഷീയമായെടുത്ത തീരുമാനമാണിത്. കരടിൽ ഒപ്പുവെച്ച മൃഗസംരക്ഷണ സെക്രട്ടറി എ ടി ദാമോദറുമായി താൻ സംസാരിച്ചുവെന്നും കരടില്‍ ‘കാള’ എന്ന വാക്ക് ഉൾപ്പെടുത്തിയത് ശ്രദ്ധിക്കാതെയാണ് ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞെന്നും എം പി അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക