കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. അറുപത്തൊമ്ബതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് 22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു മരണമെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ എ. ഫത്താഹുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇയാളുടെ ഭാര്യയും എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേയക്ക് കൊണ്ടുവന്ന ടാക്‌സി ഡ്രൈവറും കോവിഡ് 19 രോഗബാധിതരാണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലെ ജീവനക്കാരെയും ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഉണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം മട്ടാഞ്ചേരിയിലുള്ള ആരാധനാലയത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കും. കൂടുതല്‍ പേര്‍ സംസ്‌കാരത്തിന് എത്തരുത് എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക