ബംഗാരം: പവിഴപ്പുറ്റുകളുടെ ശാസ്ത്രീയ ഗവേഷണത്തിനായി ലോക നിലവാരത്തിലുള്ള ഒരു ഗവേഷണ കേന്ദ്രം ലക്ഷദ്വീപിൽ സ്ഥാപിക്കുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷറ്റർ ശ്രീ.ഫാറൂഖ് ഖാൻ പറഞ്ഞു. ഈ മാസം 22 മുതൽ 24 വരെ ബംഗാരം ദ്വീപിൽ സംഘടിപ്പിച്ച സ്റ്റാപ്കോർ 2018 അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “റീഫ് ഫോർ ലൈഫ്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 150 പ്രതിനിധികൾ പങ്കെടുത്തു. അമേരിക്ക, ഇംഗ്ലണ്ട്, കുവൈത്ത്, ഇറ്റലി, ഫ്രാൻസ്, മാൽഡീവ്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് ശാസ്ത്രീയമായ പഠനങ്ങൾ നടത്തണം. ശാസ്ത്രീയ പഠനങ്ങളും, അതിലെ കണ്ടെത്തലുകളും ഉൾക്കൊണ്ട് കൊണ്ട് പുതിയ നയം രൂപീകരിക്കാൻ നമുക്ക് സാധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.ഹർഷവർദ്ധൻ പറഞ്ഞു. പവിഴപ്പുറ്റുകളുടെ പ്രത്യേകതകളും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശാസ്ത്രീയമായ പഠനങ്ങളുടെ പിന്തുണയോടെ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് വേണ്ട നയരൂപീകരണം സർക്കാർ തലത്തിൽ ഉണ്ടാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മരങ്ങളും മറ്റ് പരിസ്ഥിതി മേഖലകളും സംരക്ഷിക്കുന്നതിന് നമുക്ക് പ്രത്യേകമായ നയങ്ങളുണ്ട്. അതിനു സമാനമായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് കൂടുതൽ പ്രസക്തമായ നയരൂപീകരണം ഉണ്ടാവേണ്ടതുണ്ട്. പവിഴപ്പുറ്റുകൾ സംരക്ഷിക്കപ്പെടേണ്ടത് നാം ഒരോരുത്തരുടെയും ഉത്തരവാദിത്വമായി ഏറ്റെടുക്കണം. നമ്മുടെ നിത്യജീവിതത്തിൽ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് വേണ്ടി സാധ്യമായതെല്ലാം ലക്ഷദ്വീപ് ഭരണകൂടം ചെയ്യുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ പറഞ്ഞു. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി മാത്രമേ ഈ മേഖലയിൽ കൂടുതൽ നല്ല ചുവടുവയ്പ്പുകൾ നടത്താനാവൂ. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉൾകൊള്ളുന്ന ഒരു ഗവേഷണ കേന്ദ്രമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആലോചിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രം അടുത്ത് തന്നെ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക