കവരത്തി: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ്19 ലോകത്താകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിനായി നമ്മുടെ രാജ്യം മൊത്തം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ നിത്യചെലവുകൾ കണ്ടെത്തി ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അടിയന്തിര സഹായമായി 15 കിലോ വീതം അരി സൗജന്യമായി നൽകാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ദിനേഷ്വർ ഷർമ്മ അംഗീകാരം നൽകിയതായി ലക്ഷദ്വീപ് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറി ശ്രീ. സുശീൽ സിംഗ് ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇന്നലെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ദിവസം മുതൽ തന്നെ അരി വിതരണം ആരംഭിക്കുമെന്ന് ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് ആന്റ് മാർക്കറ്റിംഗ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. 15 കിലോ വീതം അരിയും മറ്റ് പരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങളും, അത്യാവശ്യമായ സുഗന്ധവ്യഞ്ജനങ്ങളും അടങ്ങുന്ന ഒരു കിറ്റ് ഓരോ വീടുകളിലും എത്തിച്ചു നൽകണം എന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ദിനേഷ്വർ ഷർമ്മയ്ക്ക് കത്തയച്ചിരുന്നു. ആളുകൾ കൂട്ടമായി എത്തി സാധനങ്ങൾ വാങ്ങുന്ന സ്ഥിതിയുണ്ടായാൽ കൊവിഡ് പകരുന്നതിന് അത് കാരണമാവും എന്നും, ആയതിനാൽ ജനങ്ങൾക്ക് ഈ കിറ്റ് അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കണം എന്നും എം.പി അയച്ച കത്തിൽ നിർദേശിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക